
1921ലെ മലബാര്‍ പശ്ചാത്തലമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന കഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത് പ്രശസ്‍ത താരം തലൈവാസല്‍ വിജയ്. ചിത്രീകരണസ്ഥലത്തുനിന്നുള്ള ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബര്‍ 'വാരിയംകുന്നനെ' അവതരിപ്പിക്കുന്നത് ആരെന്നത് വെളിപ്പെടുത്തിയത്.
ഒരു നടന്‍ എന്ന നിലയില്‍ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്‍റേതെന്നാണ് തലൈവാസല്‍ വിജയ്‍യുടെ പ്രതികരണം. "മനോഹരമായ ചിത്രമാണിത്. ഞാന്‍ 200-300 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ചില സിനിമകളിലെ കഥാപാത്രങ്ങളോട് നമുക്ക് ആവേശം തോന്നും. വലിയ താല്‍പര്യമായിരിക്കും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍. ഇത് അത്തരത്തിലുള്ള ഒരു സിനിമയാണ്. എന്‍റെ കരിയറിലെ പ്രധാന സിനിമകളില്‍ ഒന്ന്", അദ്ദേഹം പറയുന്നു. ആദ്യ ഷെഡ്യൂളിലെ തലൈവാസല്‍ വിജയ്‍യുടെ രംഗങ്ങള്‍ നാളെ പൂര്‍ത്തിയാവും.
1921 പുഴ മുതല്‍ പുഴ വരെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 20ന് വയനാട്ടിലാണ് ആരംഭിച്ചത്. 30 ദിവസം നീളുന്ന ആദ്യ ഷെഡ്യൂളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആകെയുള്ള മൂന്ന് ഷെഡ്യൂളുകളില്‍ രണ്ടാമത്തെ ഷെഡ്യൂള്‍ മെയ് മാസത്തിലാണെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.
1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികമായ ഈ വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്തേ അറിയിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ