
മുംബൈ: അജയ് ദേവ്ഗണിൻ്റെ 'സൺ ഓഫ് സർദാർ 2' ചിത്രത്തില് നിന്നും നടന് വിജയ് റാസിനെ പുറത്താക്കിയതായി റിപ്പോർട്ട്. യുകെയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. സിനിമയുടെ സെറ്റിൽ വെച്ച് താരം മോശമായി പെരുമാറിയെന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ സെറ്റിൽ അജയ് ദേവഗണിനെ അഭിവാദ്യം ചെയ്യാത്തതിനെ തുടർന്നാണ് തന്നെ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയതായി വിജയ് റാസ് അവകാശപ്പെട്ടു.
'സൺ ഓഫ് സർദാർ 2'ൻ്റെ ചിത്രീകരണം ആരംഭിച്ചതായി അജയ് ദേവ്ഗൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് റാസിനെ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ വന്നത്. ചിത്രത്തിൻ്റെ സഹ നിർമ്മാതാവ് കുമാർ മങ്കദ് പഥക്, പിങ്ക്വില്ലയോട് ഈ കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
"അതെ, സെറ്റിലെ പെരുമാറ്റം കാരണം ഞങ്ങൾ വിജയ് റാസിനെ സിനിമയിൽ നിന്ന് ഒഴിവാക്കി എന്നത് ശരിയാണ്. അദ്ദേഹം വലിയ മുറികളും വാനിറ്റി വാനും ആവശ്യപ്പെട്ടു. സ്‌പോട്ട് ബോയ്‌സിനായി ഞങ്ങളോട് അമിത നിരക്ക് ഈടാക്കി, അദ്ദേഹത്തിൻ്റെ സ്‌പോട്ട് ബോയ്‌ക്ക് ഒരു രാത്രിക്ക് 20,000 രൂപ പ്രതിഫലം ലഭിച്ചു. ഇത് യുകെയിലെ വലിയ ചിലവാണ്. ഷൂട്ടിംഗ് സമയത്ത് എല്ലാവർക്കും സ്റ്റാൻഡേർഡ് റൂമുകൾ നൽകിയിരുന്നു. എന്നാൽ ഇത്തരം ചിലവൊന്നും താങ്ങാൻ പറ്റില്ല" നിർമ്മാതാവ് പറയുന്നു.
"താങ്കളുടെ ആവശ്യങ്ങൾ ചിലവേറിയതാണെന്ന് അദ്ദേഹത്തെ ഞങ്ങൾ അറിയിച്ചു, എന്നാൽ അത് മനസിലാക്കാൻ അദ്ദേഹം വിസമ്മതിക്കുകയും പരുഷമായി സംസാരിക്കുകയും ചെയ്തു. നിങ്ങൾക്ക് എന്നെയാണ് ആവശ്യം എന്നായിരുന്നു അദ്ദേഹത്തിൻ്റെ സ്ഥിരം പ്രതികരണം. ഞാൻ എപ്പോഴാണ് ജോലി ആവശ്യപ്പെട്ട് നിങ്ങളുടെ അടുക്കൽ വന്നത്? എന്നും അദ്ദേഹം ചോദിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ, നിരന്തരം പുതിയ ആവശ്യങ്ങളുമായി അദ്ദേഹം എത്തി. 3 ആളുകളുടെ യാത്രയ്ക്ക് രണ്ട് കാറുകൾ ആവശ്യപ്പെടാൻ തുടങ്ങി. തുടർന്ന് നീണ്ട ചർച്ചകൾക്ക് ശേഷം ഞങ്ങൾ അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചു" കുമാർ മങ്കദ് പഥക് വ്യക്തമാക്കി.
എന്നാൽ തന്നെ പുറത്താക്കിയതിന് മറ്റൊരു കാരണമാണ് വിജയ് റാസ് പറയുന്നത്. "ഞാൻ പറഞ്ഞ സമയത്തിന് മുമ്പായി ലൊക്കേഷനിൽ എത്തി. ഞാൻ വാനിൽ എത്തി, രവി കിഷൻ എന്നെ കാണാൻ വന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആശിഷ്, നിർമ്മാതാവ് കുമാർ മങ്കദ് എന്നിവർ എന്നെ കാണാൻ വന്നു. തുടർന്ന് സംവിധായകൻ വിജയ് അറോറയും. ഞാൻ വാനിൽ നിന്ന് ഇറങ്ങി 25 മീറ്റർ അകലെ അജയ് ദേവ്ഗൺ നിൽക്കുന്നത് കണ്ടു. അവൻ തിരക്കിലായതിനാൽ ഞാൻ അവനെ അഭിവാദ്യം ചെയ്തില്ല, 25 മിനിറ്റിനുശേഷം എന്നെ സിനിമയിൽ നിന്നും നീക്കിയെന്ന് എല്ലാവരും കൂടി എന്നെ അറിയിച്ചു. അജയ് ദേവ്ഗണിനെ അഭിവാദ്യം ചെയ്യാത്തതിനാലും, മോശം പെരുമാറ്റത്തിന്റെ പേരിലുമായിരുന്നു എന്നാണ് പറഞ്ഞത്. സെറ്റിലെത്തി 30 മിനിറ്റിനുള്ളിലായിരുന്നു ഇത്”
എന്നാൽ വിജയ് റാസിന്റെ ആരോപണത്തിന് കുമാർ മങ്കദ് പഥക് മറുപടി പറഞ്ഞിട്ടുണ്ട് "ആളുകൾ അഭിവാദ്യം ചെയ്യാൻ കാത്തിരിക്കുന്ന ആളല്ല അജയ് ദേവ്ഗൺ. അദ്ദേഹം എപ്പോഴും ക്രിയേറ്റീവായ. ആളുകളുടെ സാന്നിധ്യം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എല്ലാവരോടും ബഹുമാനത്തോടെയാണ് പെരുമാറുക. അജയ് ദേവ്ഗണിനെ അഭിവാദ്യം ചെയ്യാത്തതിന് അദ്ദേഹത്തെ നീക്കം ചെയ്തുവെന്നത് തെറ്റാണ്. വിജയ് റാസിനെ സിനിമയിൽ നിന്ന് നീക്കം ചെയ്തതിന് ഞങ്ങൾക്ക് രണ്ട് കോടിയോളം നഷ്ടമുണ്ടായി. അദ്ദേഹത്തിൻ്റെ പെരുമാറ്റം വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങളുടെ സിനിമ ഒരു കുടുംബം പോലെയാണ് പ്രവർത്തിക്കുന്നത് " കുമാർ മങ്കദ് പഥക് പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ