മലേഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം
സ്പൈ ആക്‌ഷന്‍ ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ വിക്രം ചിത്രമായിരുന്നു 'കദരം കൊണ്ടാന്‍', രാജ് കമല്‍ ഫിലിംസിന്റെ ബാനറിൽ കമല്‍ഹാസൻ നിർമിച്ച ചിത്രത്തെ മലേഷ്യയിൽ നിരോധിച്ചിരിക്കുകയാണ്. മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡാണ് ചിത്രം നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയത്. മലേഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം. നേരത്തെ വിജയ് സേതുപതി ചിത്രം സിന്ദുബാദും മലേഷ്യയില്‍ നിരോധിച്ചിരുന്നു.
രാജേഷ് എം സെല്‍വ സംവിധാനം ചെയ്ത ചിത്രം വിക്രമിന്റെ 56–ാം ചിത്രമായിരുന്നു. പൂജാ കുമാറും അക്ഷര ഹാസനുമാണ് ചിത്രത്തിലെ നായികമാർ. കമല്‍ഹാസന്റെ അസോസിയേറ്റ് ആയിരുന്ന രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'കദരം കൊണ്ടാന്‍'. ഗില്ലസ് കൊണ്‍സീല്‍, നരേന്‍ എന്നിവരാണ് ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.