'പത്തൊമ്പതാം നൂറ്റാണ്ടി'ലെ തിരുവിതാംകൂര്‍ റാണി; ക്ലൈമാക്സ് ഷൂട്ട് നാളെ മുതലെന്ന് വിനയന്‍

By Web TeamFirst Published Oct 30, 2021, 8:18 PM IST
Highlights

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു വിത്സണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

വിനയന്‍റെ (Vinayan) സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' (Pathonpathaam Noottandu). ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകളുടെ തുടര്‍ച്ചയായി പൂനം ബജ്‍വ (Poonam Bajwa) അവതരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് വിനയന്‍. തിരുവിതാംകൂര്‍ റാണി'യുടെ റോളിലാണ് പൂനം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരണം നാളെ ആരംഭിക്കുകയാണെന്നും വിനയന്‍ അറിയിക്കുന്നു.

കഥാപാത്രത്തെക്കുറിച്ച് വിനയന്‍

പത്തൊൻപതാംനൂറ്റാണ്ടിന്‍റെ പന്ത്രണ്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പൂനം ബജ്‍വ അവതരിപ്പിക്കുന്ന ബുദ്ധിമതിയും സുന്ദരിയും ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂർ രാജ്ഞിയുടെതാണ്. തിരുവിതാംകൂറിന്‍റെ ചരിത്രത്തിൽ മഹാറാണിപ്പട്ടം അലങ്കരിച്ചിട്ടുള്ളവർ നാലു പേരാണ്. 1677ൽ ഉമയമ്മറാണി, 1810ൽ റാണി ഗൗരി ലക്ഷ്‍മീഭായി, 1815ൽ റാണി ഗൗരി പാർവ്വതീ ഭായി, 1924ൽ റാണി സേതു ലക്ഷ്‍നിഭായി എന്നിവരാണവർ. അടിമക്കച്ചവടം നിർത്തലാക്കിയതും മാറു മറയ്ക്കാൻ അർഹതയില്ലാതിരുന്ന ഈഴവർ തൊട്ടു താഴോട്ടുള്ള വിഭാഗങ്ങളിലെ സ്ത്രീകൾക്ക് മാറു മറച്ച് നടക്കാമെന്നുള്ള വിളംബരം ഇറക്കിയതും റാണി ഗൗരി ലക്ഷ്‍മീഭായിയുടെ കാലത്തായിരുന്നു. തിരുവിതാംകൂറിന്‍റെ മഹാറാണിമാർ പ്രബലരായ ഭരണകർത്താക്കളായിരുന്നു എന്നു തെളിയിക്കുന്നതാണ് അവർ പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകൾ.

 പക്ഷേ ഭരണകർത്താക്കൾ ഉത്തരവിട്ടാലും അതു നടപ്പാക്കേണ്ട പ്രമുഖരായ ഉദ്യോഗസ്ഥരും അവരെ നിലനിർത്തിയിരുന്ന പ്രമാണിമാരും മാടമ്പിമാരും ഈ വിളംബരങ്ങളെ ഒക്കെ അവഗണിച്ചുകൊണ്ട് നീതിരഹിതമായ കീഴ്വഴക്കങ്ങൾ  തുടർന്നു കൊണ്ടേയിരുന്നു. ഇതിനെതിരെ ശക്തമായി തന്‍റെ പടവാളുമായി പോരാടാനിറങ്ങിയ ധീരനായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ. അതുകൊണ്ടുതന്നെ ആ പോരാളിക്കു നേരിടേണ്ടി വന്നത് അതിശക്തരായ അധികാര വ്യന്ദത്തെ ആയിരുന്നു. പക്ഷേ യുദ്ധസമാനമായ ആ പോരാട്ടങ്ങളൊന്നും വേലായുധനെ തളർത്തിയില്ല. എന്നു മാത്രമല്ല ആയിരക്കണക്കിനു അധസ്ഥിതരായ ജനസമൂഹം വേലായുധന്‍റെ പിന്നിൽ അണിനിരക്കാൻ തയ്യാറാകുകയും ചെയ്തു. വേലായുധന്‍റെ ചെറുത്തുനിൽപ്പ് രാജ്ഞിയുടെ ചെവിയിലും എത്തിയിരുന്നു. അധികാരത്തിന്‍റെ ഇടനാഴികളിൽ നുഴഞ്ഞു കയറിയ അധർമ്മത്തിന്‍റെ കറുത്ത പൂച്ചകളെ ഇരുട്ടത്തു തപ്പിയിട്ടു കാര്യമില്ല എന്നു പറഞ്ഞ ബുദ്ധിമതിയായ രാജ്ഞിയെ പൂനം ബജ്‍വ എന്ന അഭിനേത്രി അർത്ഥവത്താക്കി. അറുപതോളം താരങ്ങളും ആയിരത്തിലധികം സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന ശ്രീ ഗോകുലം മുവീസിന്‍റെ അഭിമാന ചിത്രത്തിന്‍റെ ക്ലൈമാക്സ് ഷൂട്ടിംഗ് നാളെ ആരംഭിക്കുന്നു..

ഫിലിം ചേംബര്‍ ചര്‍ച്ചയും ഫലം കണ്ടില്ല; 'മരക്കാര്‍' ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കും

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു വിത്സണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക. വന്‍ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. 

click me!