സാഹചര്യങ്ങളാല്‍ അമിതാഭ് ബച്ചന്റെ ആ ഉപദേശം സ്വീകരിക്കാനാകില്ല; തുറന്നുപറഞ്ഞ് രജനികാന്ത്

By Web TeamFirst Published Dec 16, 2019, 9:57 PM IST
Highlights

അമിതാഭ് ബച്ചൻ നല്‍കിയ ഉപദേശം സ്വീകരിക്കാത്തതിനെ കുറിച്ച് രജനികാന്ത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് രജനികാന്തും അമിതാഭ് ബച്ചനും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. വേദികളില്‍ ഇരുവരും ഒന്നിച്ച് എത്താറുണ്ട്. അമിതാഭ് ബച്ചൻ നല്‍കിയ ഉപദേശത്തെ കുറിച്ച് രജനികാന്ത് പറയുന്നതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് രജനികാന്ത് അമിതാഭ് ബച്ചൻ നല്‍കിയ ഉപദേശത്തെ കുറിച്ച് പറയുന്നത്.

ക്യാമറയ്‍ക്കു മുന്നില്‍ മാത്രമല്ല, ക്യാമറയ്ക്ക് പുറത്തും അമിതാഭ് ബച്ചൻ എങ്ങനെയാണെന്ന് ഞാൻ നോക്കാറുണ്ട്. ഞങ്ങളുടെ സൌഹൃദത്തെ അടയാളപ്പെടുത്തുന്ന പല നിമിഷങ്ങളുമുണ്ട്. അദ്ദേഹം എന്നെ ഇഷ്‍ടപ്പെടുന്നു. ഒരിക്കല്‍ അദ്ദേഹം തമിഴ്‍നാട്ടില്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. അറുപത് കഴിഞ്ഞാല്‍ വളരെ ശ്രദ്ധയോടെ ഇരിക്കണം. മൂന്ന് കാര്യങ്ങള്‍ ഓര്‍മ്മയിലുണ്ടാകണം. എന്നും വ്യായാമം ചെയ്യണം. തിരക്കിലായിരിക്കണം, എന്നും വീടിനു പുറത്തേയ്‍ക്കിറങ്ങണം. രാഷ്‍ട്രീയത്തില്‍ ചേരരുത്- അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഞാൻ അതൊക്കെ ശ്രദ്ധയോടെ കേട്ടു. പക്ഷേ മൂന്നാമത്തെ ഉപദേശം എനിക്ക് പിന്തുടരാൻ കഴിഞ്ഞില്ല, സാഹചര്യങ്ങളാല്‍ - രജനികാന്ത് പറഞ്ഞു. മുംബൈ പൊലീസ് കമ്മിഷണര്‍ ആദിത്യ അരുണാചലം എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. സ്റ്റൈലിഷായുള്ള രജനികാന്ത് മാനറിസങ്ങള്‍ ട്രെയിലറിന്റെ ആകര്‍ഷണവും. പഞ്ച് ഡയലോഗുകളും. ഹിറ്റ് ചിരിയും. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം പാടി ഹിറ്റാക്കിയ ചുമ്മാ കിഴി എന്ന ഗാനത്തിന്റെ ചെറിയൊരു ഭാഗവും ട്രെയിലറിലുണ്ട്.   രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുക.

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!