ആരാണ് സ്ത്രീകളുടെ പ്രതിഷേധത്തിനിരയായ വിജയ് പി. നായർ? ഇയാളുടെ ചാനൽ പറയുന്നത്!

By Web TeamFirst Published Sep 26, 2020, 9:19 PM IST
Highlights

യൂട്യൂബിലൂടെ സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഭാഗ്യലക്ഷ്മിയും ദിയ സനയും അടക്കമുള്ളവർ എത്തിയതോടെ വാർത്തകളിൽ സജീവമാവുകയാണ്  തിരുവനന്തപുരം സ്വദേശി വിജയ് പി. നായർ

യൂട്യൂബിലൂടെ സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഭാഗ്യലക്ഷ്മിയും ദിയ സനയും അടക്കമുള്ളവർ എത്തിയതോടെ വാർത്തകളിൽ സജീവമാവുകയാണ്  തിരുവനന്തപുരം സ്വദേശി വിജയ് പി. നായർ. വ്യക്തികളെ പേരെടുത്ത് പറയാതെയും ചിലരുടെ പേരുകൾ പറഞ്ഞും അശ്ലീല പരാമർശങ്ങൾ നടത്തിയാണ് വീഡിയോ  പങ്കുവച്ചത്.

സ്റ്റാച്യുവിൽ ഗാന്ധാരിയമ്മൻ കോവിലിൽ വിജയ് പി.നായർ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ഇയാളെ കയ്യേറ്റം ചെയ്തത്. അശ്ലീലം പറഞ്ഞ് സ്ത്രീകളെ അപമാനിച്ചതിനായിരുന്നു ഇവരുടെ പ്രതികരണം. വിജയ് നായർക്ക് നേരെ മഷി ഒഴിക്കുകയും മുഖത്തടിക്കുകയും ചെയ്തായിരുന്നു ഇരുവരും പ്രതിഷേധം അറിയിച്ചത്. ഇക്കാര്യത്തിൽ ഏത് നിയമ നടപടിയും നേരിടാൻ തയ്യാറാണെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എന്നാൽ ഇതിലേക്കെല്ലാം നയിച്ച വിജയ് പി. നായരുടെ മറ്റ് യുട്യൂബ് വീഡിയോകളും ചർച്ചയാവുകയാണ്.

തമിഴ്നാട്ടിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്ന വിജയ് വെള്ളയണി സ്വദേശിയാണ്. ഇത്തരത്തിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന വിട്രിക്സ് സീൻ എന്ന യൂട്യൂബ് ചാനലിൽ ഇരുപതിനായിരത്തിലധികം ഫോളോവേഴ്സാണ് ഉള്ളത് . തീർത്തും വിനോദത്തിനും, ഏവർക്കും സിനിമാ മേഖലയിൽ ഒരു അവസരത്തിനായുള്ള വിവരങ്ങൾ നൽകാനുമാണ് ചാനലെന്നാണ് വിവരണത്തിൽ പറയുന്നത്.

എന്നാൽ തീർത്തും സ്ത്രീവിരദ്ധവും സാമൂഹിക വിരുദ്ധവുമായ കാര്യങ്ങളാണ് ചാനലിലൂടെ പുറത്തുവിടുന്നതെന്നാണ് വീഡിയോകളിൽ നിന്ന് വ്യക്തമാക്കുന്നത്.  സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ തീർത്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചായിരുന്നു സംഭവത്തിന് ആസ്പദമായ വീഡിയോയിൽ ഇയാൾ പരാമർശിക്കുന്നത്. പല അപവാദങ്ങളും യാതൊരു അടിസ്ഥാനത്തിനവുമില്ലാതെ വീഡിയോയിൽ ആരോപിക്കുന്നുണ്ട്.

അശ്ലീലം നിറഞ്ഞ തലക്കെട്ടുകളുമായി എത്തി, തന്റെ യൂട്യൂബ് വ്യൂവേഴ്സ് ആവശ്യപ്പെട്ടതനുസരിച്ച് ചെയ്യുന്ന വീഡിയോകളാണെന്ന് പറഞ്ഞാണ് പല വീഡിയോകളും വിജയ് ചെയ്തിരിക്കുന്നത്. നിരവധി പേർ വിമർശനവുമായി എത്തിയതോടെ ഇയാൾ ചാനലിന്റ കമന്റ്  ഓപ്ഷൻ എടുത്തുകളഞ്ഞിരുന്നു. പല വീഡിയോകളുടേയും  തലക്കെട്ടുകൾ ഇയാളുടെ ലൈംഗിക വൈകൃതത്തെ സൂചിപ്പിക്കുന്നതാണെന്നാണ് പ്രതിഷേധവുമായി എത്തിയവരുടെ ആരോപണം.

"

click me!