
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള പുകയില്‍ കൊച്ചി നഗരം വീര്‍പ്പുമുട്ടുമ്പോള്‍ അവിടുത്തെ താമസക്കാരായ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ പ്രതികരിക്കാത്തതിനെതിരെ ചലച്ചിത്ര നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍. ജനങ്ങള്‍ക്ക് ജീവവായു നിഷേധിക്കുന്ന അധികാരകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ കാലതാമസം എന്തുകൊണ്ടാണെന്നും ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണെന്നും ഷിബു ജി സുശീലന്‍ ചോദിക്കുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ഷിജു ജി സുശീലന്‍റെ കുറിപ്പ്
"കഴിഞ്ഞ കുറെ ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നത്തിന് എതിരെ പ്രതികരിക്കാൻ കൊച്ചിയിൽ താമസിക്കുന്ന നമ്മുടെ സ്റ്റാറുകളായ മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ്, തുടങ്ങി എല്ലാവരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു. നമ്മൾ ഉറക്കത്തിലും ഈ വിഷവായുവല്ലേ ശ്വസിക്കുന്നത്? അതോ നിങ്ങളുടെ വീടുകളിൽ വേറെ വായു ഉല്‍പാദിപ്പിക്കുന്നുണ്ടോ? ജീവിക്കാൻ വേണ്ട ജീവവായു നിഷേധിക്കുന്ന അധികാരികൾക്കെതിരെ സംസാരിക്കാൻ പോലും എന്താണ് കാലതാമസം. ഇങ്ങനെയുള്ള അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എന്തിനോടാണ് നിങ്ങൾ പ്രതികരിക്കുക? ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാൽ ഗർജിക്കുന്ന കഥാപാത്രങ്ങളിൽ മാത്രം മതിയോ നിങ്ങളുടെ ഗർജ്ജനം. രാഷ്ട്രീയം നോക്കാതെ അധികാരികള്‍ക്കെതിരെ പ്രതികരിക്കുക. ജനങ്ങൾക്ക് വേണ്ടി, നിങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടി പ്രതികരിക്കുക. ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടി പ്രതികരിക്കുക. ഇങ്ങനെ പറഞ്ഞത് തെറ്റായി പോയെങ്കിൽ എന്നോട് ക്ഷമിക്കുക..."
അതേസമയം ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി സർവ്വേ നടത്തും. പുക ശ്വസിച്ചതിനെത്തുടർന്നുള്ള രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കലാണ് ലക്ഷ്യം. ആശുപത്രികളിൽ മതിയായ സൗകര്യം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണണമെന്നും നിർദേശമുണ്ട്. ഒരാഴ്ചയിലധികം നീണ്ടുനിന്ന വിഷപ്പുക ജനങ്ങളിലുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളുടെ വ്യക്തമായ ചിത്രം സർവ്വേയിലറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ALSO READ : കണ്ടറിയേണ്ട സമര ചരിത്രം; 'തുറമുഖം' റിവ്യൂ