
വിജയ്ക്കൊപ്പം അടുത്തിടെ ഒരു വിവാഹ റിസപ്ഷനില്‍ പങ്കെടുത്തത് സൂചിപ്പിച്ച് തൃഷയെക്കുറിച്ച് നടന്‍ പാര്‍ഥിപന്‍ ഒരു അവാര്‍ഡ് വേദിയില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പിന്നാലെ പരാമര്‍ശത്തില്‍ പാര്‍ഥിപന്‍ ക്ഷമാപണവും നടത്തിയിരുന്നു. പാര്‍ഥിപന്‍റെ പരാമര്‍ശത്തിനെതിരെ തൃഷയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതേ വിഷയത്തില്‍ തൃഷയ്ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പാര്‍ഥിപന്‍. വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ വിജയ്ക്കൊപ്പം പോയ തൃഷയെ വിമര്‍ശിക്കുന്ന പാര്‍ഥിപന്‍ ഇത് കരൂര്‍ ദുരന്തത്തേക്കാള്‍ ഡാമേജ് വിജയ്‍ക്ക് രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടാക്കുമെന്നും പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് പാര്‍ഥിപന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
വിഷയത്തില്‍ തൃഷയുടെ സോഷ്യല്‍ മീഡിയാ പ്രതികരണം കാണുന്നതിന് മുന്‍പാണ് താന്‍ ക്ഷമാപണ വീഡിയോ ഇട്ടതെന്നും അത് വേണ്ടിയിരുന്നില്ലെന്ന് പലരും തന്നോട് പറഞ്ഞിരുന്നുവെന്നും പാര്‍ഥിപന്‍ പറയുന്നു. നാല്‍പതിന് മുകളില്‍ പ്രായമുള്ള ആളാണ് തൃഷ. അദ്ദേഹത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാല്‍ അദ്ദേഹത്തിനൊപ്പം ആ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് അവര്‍ പറയണമായിരുന്നു- ഇത്തരത്തിലുള്ള നിരവധി കമന്‍റുകള്‍ ജനങ്ങളില്‍ നിന്ന് വരുന്നുണ്ട്. കരൂര്‍ ദുരന്തം പോലും വിജയ്‍യെ ഇത്രയും ബാധിച്ചിരുന്നില്ല. വിമര്‍ശനം സ്വാഭാമികമായും ഉണ്ടായിരുന്നു. പക്ഷേ ഈ വിവാഹ റിസപ്ഷന്‍ അദ്ദേഹത്തിന് ഒരുപാട് ഡാമേജ് ഉണ്ടാക്കി. തൃഷ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അത് എനിക്ക് തോന്നിയ കാര്യമാണ്. പക്ഷേ അത് പറയാനായല്ല അന്ന് ഞാന്‍ സ്റ്റേജിലേക്ക് പോയത്, പാര്‍ഥിപന്‍ പുതിയ വീഡിയോയില്‍ പറയുന്നു.
തൃഷയെക്കുറിച്ച് ഞാന്‍ വേദിയില്‍ പറഞ്ഞ് മുന്‍കൂട്ടി പ്ലാന്‍ ചെയ്തതൊന്നുമല്ലായിരുന്നു. പറഞ്ഞുകഴിഞ്ഞ് അതിന്‍റെ പ്രശ്നം മനസിലാക്കിയപ്പോള്‍ സംഘാടകരോട് എഡിറ്റിംഗില്‍ എന്‍റെ പരാമര്‍ശം ഒഴിവാക്കാനും പറഞ്ഞിരുന്നു. പക്ഷേ തൃഷയുടെ പ്രതികരണം കണ്ടപ്പോള്‍ എന്‍റെ ക്ഷമാപണത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചുപോയി. എന്‍റെ ഹൃദയത്തില്‍ തൊട്ടുള്ള വേദനയാണ് ഞാന്‍ അറിയിച്ചത്. പക്ഷേ തൃഷയില്‍ നിന്നും ഇത്തരത്തില്‍ ഒരു ട്വീറ്റ് വരുമെന്ന് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ക്ഷമാപണം നടത്തുമായിരുന്നില്ല. ആ പ്രതികരണമാണ് എന്നെക്കൊണ്ട് രണ്ടാമതൊരു വീഡിയോ ചെയ്യിച്ചത്. എന്നെ അവര്‍ എതിര്‍ക്കാന്‍ പാടില്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല. പക്ഷേ അവര്‍ക്കെതിരെ ഒരുപാട് നെഗറ്റീവ് കമന്‍റുകള്‍ വരുന്നുണ്ട്. അതിനൊക്കെ മറുപടി കൊടുത്തിരുന്നുവെങ്കില്‍ ആ ധൈര്യത്തെ ഞാന്‍ അഭിനന്ദിച്ചേനെ. പക്ഷേ എന്നെ മാത്രമാണ് അവര്‍ ലക്ഷ്യം വച്ചത്, പാര്‍ഥിപന്‍ പറയുന്നു.
ഗലാട്ട അവാര്‍ഡ്സ് 2026 വേദിയില്‍ സംസാരിക്കവെ അവതാരകര്‍ ഓരോ താരങ്ങളെക്കുറിച്ചും അവരുടെ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള പാര്‍ഥിപന്‍റെ അഭിപ്രായം ചോദിക്കുകയായിരുന്നു. അതിനിടെയാണ് പൊന്നിയിന്‍ സെല്‍വനിലെ തൃഷയുടെ കഥാപാത്രമായ കുന്ദവൈയെക്കുറിച്ചുള്ള ചോദ്യം വന്നത്. ഒപ്പം പിന്നിലെ സ്ക്രീനില്‍ തൃഷയുടെ ചിത്രവും തെളിഞ്ഞു. ഇതിന് പാര്‍ഥിപന്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. “കുന്ദവൈയോട് വീടിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവര്‍ വീടിന് വെളിയില്‍ ഇറങ്ങിയില്ലെങ്കില്‍ നല്ലത്. അത് (വീടിന് വെളിയില്‍ ഇറങ്ങുന്നത്) ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്”, എന്നായിരുന്നു പാര്‍ഥിപന്‍റെ വാക്കുകള്‍.
പാർഥിപന്‍റെ പരാമർശത്തോടുള്ള തൃഷയുടെ പ്രതികരണം ഇങ്ങനെ- “തന്‍റെ സഹായി വഴി ഒരു വ്യക്തി ആവശ്യപ്പെട്ടത് പ്രകാരമാണ് അടുത്തിടെ നടന്ന ഒരു പരിപാടിയിൽ എന്‍റെ പേരും ചിത്രവും ഉൾപ്പെടുത്തിയതെന്ന് അതിന്‍റെ സംഘാടകർ എന്നോട് പറഞ്ഞു. മൈക്കിലൂടെ സംസാരിച്ചു എന്നതുകൊണ്ട് ഒരു പരാമർശം ബുദ്ധിപൂർവ്വമുള്ളതോ രസകരമോ ആവുന്നില്ല. പകരം മണ്ടത്തരം ഉച്ചത്തിൽ ആക്കുകയേ അത് ചെയ്യുന്നുള്ളൂ. അസംസ്കൃതമായ വാക്കുകൾ ആരെയാണോ ലക്ഷ്യമാക്കുന്നത് എന്നതിനേക്കാൾ അത് പറയുന്ന ആളിനെക്കുറിച്ച് തന്നെയാണ് കൂടുതൽ വ്യക്തമാക്കുന്നത്”, എന്നായിരുന്നു എക്സിൽ തൃഷയുടെ പോസ്റ്റ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ