
തിരുവനന്തപുരം: യുവാവിനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ പ്രതികളെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിള്ളി കമളിതലയ്ക്കൽ സ്വദേശി അമൽകൃഷ്ണ (19), കണ്ടല സ്വദേശി ഷാറ്റ (19), കിള്ളി എള്ളുവിളയിൽ അക്രു എന്നു വിളിക്കുന്ന വിഷ്ണു (21), അരുമാളൂർ സ്വദേശി അബ്ദുൾ റൗഫ് (20), ഒറ്റശേഖരമംഗലം പാലോട്ടുകോണം സ്വദേശി അഭിഷേക് (19), കണ്ടല ചിറയ്ക്കൽ മുഹമ്മദ് ഹാജ(19) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 30-ന് വൈകിട്ടായിരുന്നു സംഭവം. മാറനല്ലൂർ ജങ്ഷനിൽ നിൽക്കുകയായിരുന്ന ഊന്നാംപാറ സ്വദേശി അനന്തു(19)വിനെ പ്രതികളിൽ ഒരാൾ ബൈക്കിൽ കൂട്ടിക്കൊണ്ടു പോകുകയും കണ്ടലയിലെ വീട്ടിലെത്തിച്ചശേഷം മറ്റ് പ്രതികളുമായി ചേർന്ന് ക്രൂരമായി മർദിച്ചശേഷം രാത്രിയോടെ കാട്ടാക്കടയിൽ ബൈക്കിൽ കൊണ്ടുപോയി വിടുകയായിരുന്നു. മർദ്ദനത്തിൽ അനന്തുവിന് നട്ടെല്ലിനും മൂക്കിനും സാരമായി പരിക്കേറ്റു. അനന്തുവിന്റെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടു കൂടിയാണ് മാറനല്ലൂർ പൊലീസ് ഇവരെ പിടികൂടിയത്. മുൻവൈരാഗ്യത്താലുള്ള മർദനമെന്നാണ് പ്രാഥമിക വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.