കൊച്ചി: ഉഡ്താ പഞ്ചാബിനു പിന്നാലെ സെൻസര്‍ ബോര്‍ഡിനെതിരെ മലയാള സിനിമയായ കഥകളിയും ഹൈക്കോടതിയിലെത്തി.നഗ്നത കാണിച്ചെന്ന പേരില്‍ സിനിമയക്ക് പ്രദര്‍ശനാനുമതി നിഷേധിക്കാനുളള അവകാശം സെൻസര്‍ ബോര്‍ഡിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സൈജോ കണ്ണാനിക്കല്‍ സംവിധാനം ചെയ്ത കഥകളിയില്‍ മുഖ്യകഥാപാത്രം രണ്ടു തവണ പിൻഭാഗത്തെ നഗ്നത കാണിക്കുന്നുണ്ടെന്നും മോശം ഭാഷ ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സെൻസര്‍ ബോര്‍ഡ് പ്രദര്‍ശാനുമതി നിഷേധിച്ചത്.ഇത് ചോദ്യം ചെയ്താണ് സിനിമാസംഘടനയായ ഫെഫ്ക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അധിക്ഷേപ വാക്ക് ഉപയോഗിച്ചത് ഒഴിവാക്കാമെന്ന് സിനിമാപ്രവര്‍ത്തകര്‍ ഹൈക്കടോതിയെ അറിയിച്ചു.എന്നാല്‍ സിനിമയുടെ ക്ലൈമാക്സില്‍ നിര്‍ണായകമായിട്ടുളള നഗ്നത ഒഴിവാക്കാനാകില്ല.അഡ്വ.സെബാസ്റ്റ്യൻ പോളാണ് ഫെഫ്കയ്ത്തു വേണ്ടി വാദിക്കുന്നത്.
തിയേറ്റര്‍ പ്രദര്‍ശനത്തിലൂടെയുള്ള സാമ്പത്തിക ലാഭം ലക്ഷ്യമിടാതെ ചലച്ചിത്ര മേളകള്‍ക്കായാണ് സൈജോ കഥകളിയൊരുക്കിയത്. ഓരോ ദിവസവും ശരീരത്തിന്റെ ചലനസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ആന്‍കിലോസിസ് സ്പോണ്ടിലിറ്റീസ് രോഗബാധിതമായ സൈജോ ഏറെ പ്രതിസിന്ധിികള്‍ മറികടന്നാണ് സിനിമ പൂര്‍ത്തിയാക്കിയത്.