
86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സ്ക്രീനില്‍ അത്ഭുതം കാട്ടിയ അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്. എയര്‍ലിഫ്റ്റ്, ടോയ്‍ലറ്റ്: ഏക് പ്രേം കഥ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് വിക്രം മല്‍ഹോത്രയാണ് അങ്കമാലിയുടെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. സംവിധായകനെയോ അഭിനേതാക്കളെയോ തീരുമാനിച്ചിട്ടില്ല. ചിത്രം ബോളിവുഡിലെത്തുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി ക്രിയേറ്റീവ് കണ്‍സള്‍ട്ടന്‍റ് ആയിരിക്കും.
അങ്കമാലി ഡയറീസ് പോലൊരു ഗംഭീര ചിത്രം ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഏറെ സന്തോഷമുണ്ടെന്ന് വിക്രം മല്‍ഹോത്ര മുംബൈ മിററിനോട് പറഞ്ഞു.
"ഴോണര്‍ അതിരുകളെ നിഷ്പ്രഭമാക്കിയ സിനിമയായിരുന്നു അങ്കമാലി ഡയറീസ്. മലയാളികള്‍ അല്ലാത്തവരുടെ ശ്രദ്ധയില്‍ പോലുമെത്തി ഈ ചിത്രം. ഫിലിം മേക്കിംഗിലെ ഒരു മാസ്റ്റര്‍ ക്ലാസ് ആയിരുന്നു ഇത്. 86 പുതുമുഖങ്ങള്‍, ഛിന്നഭിന്നമെന്ന് തോന്നുന്ന തരത്തിലുള്ള സവിശേഷ ആഖ്യാനം, 11 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ടേക്കിലെ ക്ലൈമാക്സ്"
വിക്രം മല്‍ഹോത്ര
താരനിര്‍ണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് നിര്‍മ്മാതാവിന്‍റെ മറുപടി. മലയാളത്തിലെ ഒറിജിനല്‍ പതിപ്പില്‍ നിന്ന് ചില അഭിനേതാക്കള്‍ ഹിന്ദി റീമേക്കിലും എത്തിയേക്കാമെന്നും അദ്ദേഹം പറയുന്നു.
സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ എടുക്കാറുള്ള വിക്രം മല്‍ഹോത്രയാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചു. ആ കഥ കൂടുതല്‍ ആസ്വാദകരിലേക്ക് എത്താനുള്ള അവസരമാണ് ഇതെന്നും. അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ