'ഇവിടെ പറയാന്‍ പറ്റാത്ത ഒരുപാട് ദുരനുഭവങ്ങള്‍ എനിക്കുണ്ട്'; ബിഗ് ബോസില്‍ അരിസ്റ്റോ സുരേഷ്

By Web DeskFirst Published Jul 17, 2018, 11:50 PM IST
Highlights
  • സംഭവബഹുലം 22ാം എപ്പിസോഡ്

ബിഗ് ബോസ് വേദിയില്‍ തുറന്നുപറയാന്‍ പറ്റാത്ത ഒട്ടേറെ ദുരനുഭവങ്ങള്‍ തനിക്ക് ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് അരിസ്റ്റോ സുരേഷ്. 22-ാം ദിന എപ്പിസോഡില്‍ നിയന്ത്രണം വിട്ട് കരഞ്ഞ പേളി മാണിയോട് ഉപദേശ രൂപേണ തന്‍റെ അനുഭവം പറയുകയായിരുന്നു സുരേഷ്.

ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് കരയാന്‍ നില്‍ക്കരുതെന്നും അത് കരുത്തുറ്റ വ്യക്തികള്‍ക്ക് ചേര്‍ന്നതല്ലെന്നും പേളിയോട് അരിസ്റ്റോ സുരേഷ് പറ‍ഞ്ഞു. "എപ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രമിക്കണം. എപ്പോഴും ഊര്‍ജ്ജസ്വലതയോടെ ഇരിക്കണം. എന്‍റെ മുന്നിലിരുന്ന് കരയരുത്. കരയുന്നവരെ എനിക്ക് ഇഷ്ടമല്ല. ആയിരം നല്ല കാര്യങ്ങള്‍ ചെയ്താലും അത് ആരും ശ്രദ്ധിച്ചെന്ന് വരില്ല. എന്നാല്‍ ചെയ്യാത്ത ഒരു കുറ്റത്തിനാവും നമ്മള്‍ ശിക്ഷിക്കപ്പെടുക." അരിസ്റ്റോ സുരേഷ് പറഞ്ഞു.

പേളി മാണിയുടെ കരച്ചിലും രഞ്ജിനി ഹരിദാസിന്‍റെ നിയന്ത്രണം വിട്ടുള്ള രോഷപ്രകടനവുമെല്ലാം ചേര്‍ന്നതായിരുന്നു ബിഗ് ബോസിന്‍റെ ചൊവ്വാഴ്ച എപ്പിസോഡ്. ഈ വാരത്തിലെ ബിഗ് ബോസ് ലക്ഷ്വറി ടാസ്‍കുകളില്‍ ഒന്നായിരുന്നു പ്രേതകഥ അവതരിപ്പിക്കല്‍. മറ്റ് മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ കഥ പറയാനുള്ള നിയോഗം പേളി മാണിക്കായിരുന്നു. എന്നാല്‍ പേളിയുടെ പ്രേതകഥ പറച്ചില്‍ അന്ത്യത്തില്‍ ഒരു തമാശയായി മാറുകയും ചെയ്തു. കഥ പറച്ചില്‍ അവസാനിക്കുമ്പോഴേക്ക് കേള്‍വിക്കാരുടെ കൂട്ടത്തില്‍ നിന്ന് സാബു പേളിയുടെ നേര്‍ക്ക് ചെരിപ്പ് വലിച്ചെറിഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യം ശരിയായില്ലെന്ന് പറഞ്ഞ് പേളി പ്രതികരിച്ചു. ഇപ്പോഴത്തെ ക്യാപ്റ്റന്‍ രഞ്ജിനി ഹരിദാസിന്‍റെയും മറ്റുള്ളവരുടെയും അഭിപ്രായപ്രകാരം സാബു ക്ഷമ ചോദിക്കുകയും ചെയ്തു.

എന്നാല്‍ സാബു ഇത്തരമൊരു പ്രവൃത്തി ചെയ്തപ്പോള്‍ ക്യാപ്റ്റന്‍ അതിനെ വിലക്കിയില്ലെന്നും മറിച്ച് മറ്റുള്ളവര്‍ക്കൊപ്പം ചിരിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് പറഞ്ഞു പേളി. നിങ്ങള്‍ ഒരു പ്രയോജനമില്ലാത്ത ക്യാപ്റ്റനാണെന്നും രഞ്ജിനിയോട് പേളി പറഞ്ഞു. ഇതിനെ പൊട്ടിത്തെറിച്ചാണ് രഞ്ജിനി നേരിട്ടത്. ബിഗ് ബോസിലെ മറ്റ് സഹവാസികള്‍ ഏറെ ശ്രമിച്ചിട്ടും രഞ്ജിനിയെ അനുനയിപ്പിക്കാനായില്ല. പേളിയുടെ പെരുമാറ്റത്തില്‍ പ്രശ്‍നമുണ്ടെന്നും ഏതെങ്കിലും മത്സരാര്‍ഥികളോട് പ്രശ്നമുണ്ടെങ്കില്‍ അതിന്‍റെ ദേഷ്യം അവരോട് മാത്രം പ്രകടിപ്പിച്ചാല്‍ മാത്രം മതിയെന്നുമൊക്കെ രഞ്ജിനി പറയുന്നുണ്ടായിരുന്നു.

click me!