
മലയാള സിനിമാ മേഖലയ്ക്ക് ഇത് സുവർണ കാലഘട്ടമാണ്. ഒരു മാസം റിലീസ് ചെയ്ത മൂന്ന് സിനിമകളും സൂപ്പർ ഹിറ്റും ബ്ലോക് ബസ്റ്ററുകളും. ഇതിൽ മഞ്ഞുമ്മൽ ബോയ്സ് 100 കോടി കോടി ക്ലബ്ബിൽ ഇടം പിടിച്ചു കഴിഞ്ഞു. പ്രേമലു എൻട്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, ഭ്രമയുഗം 55 കോടി പിന്നിട്ടു കഴിഞ്ഞു. ഈ അവസരത്തിൽ ആഗോള മലയാള ബോക്സ് ഓഫീസ് കളക്ഷൻ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഇതിൽ നസ്ലെൻ നായകനായി എത്തിയ പ്രേമലു മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളെ പിന്നിലാക്കിയെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിന്റെ ലൈഫ് ടൈം കളക്ഷൻ 87.65 കോടിയാണ്. മോഹൻലാലിന്റെ നേര് 85.70 കോടിയും. ഈ കളക്ഷനെയാണ് പ്രേമലു കടത്തിവെട്ടിയതെന്ന് എ ബി ജോർജ് ഉള്‍പ്പടെയുള്ള ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇനി പ്രേമലുവിന് മുന്നിലുള്ളത് നാല് ചിത്രങ്ങളാണ്. 100 കോടി ക്ലബ്ബിൽ സ്ഥാനം ഉറപ്പിച്ച മഞ്ഞുമ്മൽ ബോയ്സ് ആണ് പ്രേമലുവിന് തൊട്ട് മുന്നിലുള്ളത്.
ഒന്നാമതുള്ളത് 2018 ആണ്. 176 കോടിയാണ് ഈ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷൻ. രണ്ടാമത് മോഹൻലാലിന്റെ ബ്ലോക് ബസ്റ്റർ ചിത്രം പുലിമുരുകൻ ആണ്. 144.45കോടിയാണ് ചിത്രം നേടിയത്. 128.52 കോടിയുമായി രണ്ടാമത് എത്തിയിരിക്കുന്നത് ലൂസിഫർ ആണ്. പ്രേമലുവിന് താഴെ ഉള്ളത് കണ്ണൂർ സ്ക്വാഡ്, ആർഡിഎക്സ്, കുറുപ്പ് എന്നീ ചിത്രങ്ങളാണെന്നും ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. മുൻവിധികളെ മാറ്റിമറിച്ചുള്ള പ്രകടനം കാഴ്ച വച്ച ചിത്രം, ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാച്ച് വാല്യു ലഭിച്ച സിനിമ കൂടി ആയിരുന്നു. മലയാളത്തിന് പുറതെ തെലുങ്കിലും കസറാൻ ഒരുങ്ങുകയാണ് പ്രേമലു ഇപ്പോൾ. മാർച്ച് 8ന് പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..