കങ്കണ ചിത്രം 'മണികര്‍ണിക'യുടെ ചിത്രീകരണം തടയുമെന്ന് ബ്രാഹ്മണ സംഘടന

By Web deskFirst Published Feb 6, 2018, 1:37 PM IST
Highlights

ജയ്പൂര്‍: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിനെതിരായ ആക്രമണങ്ങള്‍ കെട്ടടങ്ങിയതിന് പിന്നാലെ കങ്കണ റണൗട്ടിന്റെ ഏറ്റവും പുതി ചിത്രം മണികര്‍ണികയ്‌ക്കെതിരെ പ്രതിഷേധം. റാണി പദ്മിനിയുടെ കഥയാണ് പദ്മാവത് പറഞ്ഞതെങ്കില്‍ റാണി ലക്ഷ്മിയായാണ് കങ്കണ മണികര്‍ണികയിലെത്തുന്നത്. ചിത്രത്തില്‍ റാണി ലക്ഷ്മിയെ ചിത്രീകരിച്ചിരിക്കുന്നത് മാന്യമായല്ലെന്ന് കാണിച്ചാണ് രാജസ്ഥാനില്‍നിന്ന് വീണ്ടുമ1രു പ്രതിഷേധം ഉയരുന്നത്. സംസ്ഥാനത്തുനിന്നുള്ള ബ്രാഹ്മണ സംഘടനയാണ് ഇതിന് പിന്നില്‍. 

ചിത്രീകരണ രാജസ്ഥാനില്‍ പുരോഗമിക്കുന്ന മണികര്‍ണികയില്‍ ചില രംഗങ്ങളില്‍ റാണി ലക്ഷ്മിയെ മോശമായാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനത്തില്‍ റാണിയ്ക്ക് ഒരു ഇംഗ്ലണ്ടുകാരനുമായി പ്രണണയത്തിലാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും സര്‍വ്വ ബ്രാഹ്മണ മഹാസഭ അധ്യക്ഷന്‍ സുരേഷ് മിശ്ര പറഞ്ഞു.

ലണ്ടനില്‍നിന്നുള്ള എഴുത്തുകാരി ജയ്ശ്രീ മിശ്ര എഴുതിയ റാണി എന്ന പുസ്തകത്തില്‍നിന്നാണ് സിനിമയിലെ ചില ഭാഗങ്ങള്‍ എടുത്തിരിക്കുന്നത്. ഈ പുസ്തകം ഉത്തര്‍പ്രദേശില്‍ നിരോധിച്ചതാണ്. ചിത്രത്തെ സംബന്ധിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാത്ത പക്ഷം മണികര്‍ണികയുടെ ചിത്രീകരണം തടയുമെന്ന് മിശ്ര പറഞ്ഞു. 

ജനുവരി 9ന് അയച്ച കത്തിന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. ഝാന്‍സിയുടെ റാണി ലക്ഷ്മി ഭായി ബ്രാഹ്മണ സ്ത്രീയായിരുന്നു. അതുകൊണ്ടുതന്നെ ഇത് ബ്രാഹ്മണരുടെ വികാരവുമായി ബന്ധപ്പെട്ടതാണെന്നും മിശ്ര വ്യക്തമാക്കി. മിശ്ര ചിത്രത്തെ എതിര്‍ത്താല്‍ തങ്ങളും മിശ്രയെ അനുകൂലിക്കുമെന്ന് കര്‍ണിസേന ദേശീയ അധ്യക്ഷന്‍ മഹിപാല്‍ മക്രാന പറഞ്ഞു. 

റാണി ലക്ഷ്മി ഭായിയും ബ്രിട്ടീഷ് ഓഫീസര്‍ റോബര്‍ട്ട് എല്ലിസും തമ്മിലുണ്ടായിരുന്ന പ്രണയ ബന്ധത്തെ കുറിച്ച് പ്രതിപാതിക്കുന്ന പുസ്തകമാണ് ജയ്ശ്രീ മിശ്രയുടെ റാണി. 2008 ല്‍ മായാവതി സര്‍ക്കാര്‍ പുസ്തകം യുപിയില്‍ നിരോധിച്ചിരുന്നു. 

ജൂണില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ കൃഷ് ആണ്. 125 കോടി രൂപ മുതല്‍ മുടക്കില്‍ കമല്‍ ജയിന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രസൂന്‍ ജോഷിയം വിജയേന്ദ്ര പ്രസാദും ചേര്‍ന്നാണ്. കങ്കണയ്ക്ക് പുറമെ ജിഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ് എന്നിവരും ചിത്രത്തിലണിനിരക്കുന്നു. 
 

click me!