മീടു ആരോപണം: ചിന്‍മയി 1.5 ലക്ഷം നല്‍കണം; മാപ്പും പറയണം

By Web TeamFirst Published Jan 1, 2019, 8:54 AM IST
Highlights

മീടുവിന്റെ ഭാഗമായി നടത്തിയ വെളിപ്പെടുത്തലുകളിൽ മാപ്പു പറയണമെന്നു യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടതായും ചിൻമയി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു

ചെന്നൈ: മീ ടു ആരോപണത്തിന്‍റെ പേരില്‍ പുറത്ത് പോയ  ഗായിക ചിന്‍മയിയെ വീണ്ടും തിരിച്ചെടുക്കാന്‍ തമിഴ് ഡബ്ബിങ് യൂണിയനില്‍ 1.5 ലക്ഷം രൂപ പിഴ ആവശ്യപ്പെട്ടു. മീടുവിന്റെ ഭാഗമായി നടത്തിയ വെളിപ്പെടുത്തലുകളിൽ മാപ്പു പറയണമെന്നു യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടതായും ചിൻമയി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 

ചിൻമയിയുടെ വാക്കുകൾ ഇങ്ങനെ: തമിഴ്നാട്ടിൽ ഡബ്ബിങ് ജോലിയില്‍ തുടരണമെങ്കിൽ ഞാൻ ഒന്നരലക്ഷം രൂപ കെട്ടിച്ച് ഡബ്ബിങ് യൂണിയനിൽ പുതിയതായി അംഗത്വം സ്വികരിക്കണം. കൂടാതെ മാപ്പ് അപേക്ഷയും നൽകണം. 2006ൽ ലക്ഷങ്ങൾ നൽകിയാണ് ഞാൻ ഡബ്ബിങ് യൂണിയനിൽ അംഗത്വം എടുത്തത്. ഇപ്പോൾ വീണ്ടും ഒന്നരലക്ഷം രൂപ നൽകേണ്ടതിന്റെ യുക്തി മനസ്സിലാകുന്നില്ല. 

പുറത്താക്കികൊണ്ടുള്ള യാതൊരു ഉത്തരവും കഴിഞ്ഞ മാസം വരെ എനിക്കു ലഭിച്ചിട്ടില്ല. എന്തിനാണ് ഞാൻ അംഗത്വത്തിനായി ഒന്നരലക്ഷം രൂപ നൽകുകയും രാധാരവിയോടു മാപ്പുപറയുകയും ചെയ്യുന്നത് എന്തിനാണെന്നു മനസ്സിലായില്ല. ഡബ്ബിങ് യൂണിയൻ നിയമപ്രകാരം സംഘടനയിലേക്കു പുതിയതായി എത്തുന്ന വ്യക്തി 2500 രൂപയാണ് അംഗത്വ ഫീസായി നൽകണ്ടത്. ഒന്നരലക്ഷം രൂപയുടെ കണക്കും മാപ്പപേക്ഷയും എന്തിനാണെന്നു മനസ്സിലായില്ല.'

നടനും രാഷ്ട്രീയ നേതാവുമായ രാധാരവിക്കെതിരെ ഒരു സ്ത്രീ ഉന്നയിച്ച വെളിപ്പെടുത്തലുകളിൽ ചിൻമയി നൽകിയ പിന്തുണ രാധാരവിയെ ചൊടിപ്പിച്ചിരുന്നു. തുടർന്നാണ് ഡബ്ബിങ് യൂണിയനിൽ നിന്നും ചിൻമയി പുറത്താക്കപ്പെടുന്നത്. യൂണിയന്‍റെ തലപ്പത്തിരിക്കുന്ന രാധാരവിയുടെ പ്രതികാര നടപടിയാണ് ഇതെന്നു നേരത്തെ ചിൻമയി ആരോപിച്ചിരുന്നു. 

click me!