
ഹൈദരാബാദ്: തെലുങ്ക് സിനിമാവേദിയെ ഇളക്കിമറിച്ച് സൂപ്പര്‍താരം രവിതേജ അടക്കമുള്ളവര്‍ കുടുങ്ങിയ മയക്കുമരുന്ന് കടത്ത് കേസില്‍ പ്രമുഖ തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന്‍റെ മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കാജലിന്റെ മാനേജര്‍ റോണിയെ സ്‌പെഷ്യല്‍ ടീം ഇന്നലെ അറസ്റ്റ് ചെയ്തതായും ഇയാളുടെ വീട്ടില്‍ നിന്നും മയക്കുമരുന്ന് പായ്ക്കറ്റുകള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മയക്കുമരുന്ന് പതിവായി ഉപയോഗിച്ചിരുന്ന ഇയാള്‍ മരുന്നു വില്‍പ്പനക്കാരെ പല തവണ വിളിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത് പിന്തുടര്‍ന്നാണ് ഇയാളില്‍ എത്തിയത്. റോണിയെ റിമാന്റ് ചെയ്തതിന് പിന്നാലെ രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കാജല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദീര്‍ഘകാലമായി തെലുങ്ക് സിനിമാവേദിയില്‍ പല നടിമാരുടെയും മാനേജരായി ജോലി ചെയ്തിട്ടുള്ള റോണി മുമ്പ് റാഷി ഖന്നയുടെയും ലാവണ്യാ ത്രിപാഠിയുടേയും മാനേജര്‍ ആയിരുന്നു. കേസ് അന്വേഷണം മുറുകുമ്പോള്‍ പല സെലിബ്രിട്ടികളും അകത്തു പോകുമെന്നാണ് വിലയിരുത്തല്‍. പലരുടെയും വിവരങ്ങളും കോള്‍ റെക്കോഡുകളും ശേഖരിക്കുന്ന തിരക്കിലാണ് പോലീസ്.
പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏതാനും സെലിബ്രിട്ടികള്‍ക്ക് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നോട്ടീസും അയച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ സിനിമാനടന്മാരും രാഷ്ട്രീയക്കാരും ബിസിനസുകാരുമായി ഒരു വന്‍ പട്ടിക തന്നെ പോലീസ് തയ്യാറാക്കിയിട്ടുണ്ട്.
നടീനടന്മാരായ രവിതേജ, പുരി ജഗന്നാഥ്, സുബ്ബരാജ്, ചാര്‍മീകൗര്‍, ഐറ്റം നര്‍ത്തകി മുമൈദ് ഖാന്‍, നന്ദു, തരുണ്‍, നവദീപ്, ശ്യാം കെ നായ്ഡു, ചിന്ന എന്നിവര്‍ക്കെല്ലാമാണ് പോലീസ് നോട്ടീസ് അയച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മയക്കുമരുന്ന് വ്യാപാരം നടക്കുന്നതായി കണ്ടെത്തിയതിന്റെ വെളിച്ചെത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളെ നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് പോലീസ് പ്രത്യേക നിര്‍ദേശം തന്നെ നല്‍കിയിരിക്കുകയാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ