സിനിമയെ വെല്ലുന്ന രണ്ടു ജീവിതങ്ങള്‍, വെറുമൊരു സിനിമയല്ല ഓലപ്പീപ്പി!

By Honey R KFirst Published Sep 21, 2016, 4:17 PM IST
Highlights

വെറുമൊരു സിനിമയല്ല ഓലപ്പീപ്പി. സിനിമാക്കഥയെ വെല്ലുന്ന രണ്ടു ജീവിതങ്ങളുടെ കൂടിച്ചേരലാണ് ഓലപ്പീപ്പി. 47 വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയിലേക്ക് എത്തുന്ന പുന്നശ്ശേരി കാഞ്ചന എന്ന പഴയകാല നടിയുടേയും, സിനിമയേക്കാള്‍ സിനിമാറ്റിക്കായ ജീവിതം ജീവിച്ച കൃഷ്‍ കൈമള്‍ എന്ന സംവിധായകന്റേയും കൂടിച്ചേരല്‍. ബിജു മേനോനും കാഞ്ചനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓലപ്പീപ്പി 30ന് തീയേറ്ററുകളിലെത്തും. (ഫോട്ടോ ഗ്യാലറിക്കായി ക്ലിക്ക് ചെയ്യുക)

സിനിമാക്കഥ പോലെ ഒരു ജീവിതം

പതിനാലാം വയസ്സില്‍ നാടുവിട്ടതാണ് കൃഷ്‍ കൈമള്‍. ഭക്ഷണം ഒരു ചോദ്യ ചിഹ്നമായപ്പോള്‍ മദ്രാസ്സിലേക്കായിരുന്നു കൃഷ് കൈമളിന്റെ നാടുവിടല്‍. അങ്ങനെ വീടു വിടുന്ന എല്ലാവരെയും പോലെ മദ്രാസിലെ തെരുവില്‍ ജീവിതം. ചായയടിക്കാരെന്ന ആദ്യ ജോലി. പിന്നെ വര്‍ക്ക്ഷോപ്പില്‍. തുടര്‍ന്ന് ഒരു സിനിമാക്കഥ പോലെയുള്ള വളര്‍ച്ച. ഒടുവില്‍, സംവിധായകനെന്ന നിലയില്‍ ആദ്യ സിനിമ പുറത്തിറങ്ങുന്നു. ആര്‍ക്കും പ്രചോദനമാകുന്ന ആ കഥകള്‍ കൃഷ് കൈമള്‍ തന്നെ പറയുന്നു - വീഡിയോ കാണാം

കാഞ്ചനയുടെ തിരിച്ചുവരവ്


കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ അരങ്ങിലെത്തിയ നടിയാണ് പട്ടണക്കാട് പുന്നശ്ശേരി കാഞ്ചന. 250 തിലധികം നാടകങ്ങളിലായി 2500 ലധികം വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. ശാരദയുടെ ആദ്യ മലയാള ചിത്രമായ ഇണപ്രാവുകളില്‍ സഹോദരിയായി അഭിനയിച്ച കാഞ്ചനയ്‍ക്ക് സ്വപ്നസാഫല്യമാണ് ഓലപ്പീപ്പി. ഒരു സിനിമയില്‍ ഒരു രംഗത്തിലെങ്കിലും വീണ്ടും അഭിനയിക്കാന്‍ അവസരം കിട്ടണം എന്നായിരുന്നു ദിവസവും കാഞ്ചനയുടെ പ്രാര്‍ഥന. എന്നാല്‍ ഒരു രംഗത്തല്ല ഒരു സിനിമയിലെ നായികാവേഷം തന്നെ കാഞ്ചനയെ തേടിയെത്തിയിരിക്കുകയാണ് ഓലപ്പീപ്പിയിലൂടെ. ഓലപ്പീപ്പിയിലെ നായികയായ മുത്തശ്ശി കഥാപാത്രത്തെയാണ് കാഞ്ചന അവതരിപ്പിക്കുന്നത്.

ഓലപ്പീപ്പിക്ക് പിന്നില്‍

സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും ആസ്വാദകരുടെയും കൂട്ടായ്‍മയില്‍ 'ടീം മൂവി' എന്ന ആശയവുമായാണ് ഓലപീപ്പി ഒരുങ്ങിയത്. സിനിമയിൽ ഉൾപ്പെടുന്നവർക്കു അവരുടെ ശമ്പളവും, മറ്റു സിനിമ പ്രേമികൾക്കു ചെറിയ മുതൽമുടക്കിലൂടെയും നല്ല സിനിമകളുടെ നിർമ്മാണത്തിൽ ഭാഗമാവുക എന്നൊരു ആശയമാണ് ഓലപീപ്പി എന്ന സിനിമയ്‍ക്കു പിന്നില്‍. ശമ്പളം വാങ്ങിക്കാതെയാണ് അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും സിനിമയുടെ നിര്‍മ്മാണത്തില്‍ ഭാഗമായത്. ലാഭം പിന്നീട് ശമ്പളമായി നല്‍കാനുമാണ് തീരുമാനം. വൈബ്സോൺ മൂവീസിന്റെ ബാനറിലാണ് സിനിമയുടെ നിര്‍മ്മാണം.

കാസ്റ്റിംഗ്


ഓലപീപ്പിയില്‍ ബിജു മേനോനും കാഞ്ചനയ്‍ക്കും പുറമേ പുറമേ പാരിസ് ലക്ഷ്മി, ശ്രീജിത്ത് രവി, കാഞ്ചന അമ്മ, ദേവ പ്രയാഗ്, അഞ്ജലി ഉപാസന, സേതുലക്ഷ്മി അമ്മ തുടങ്ങിയവരും വേഷമിടുന്നു. ഓലപീപ്പിയുടെ കഥയും സംവിധായകന്‍ കൃഷ് കൈമളിന്റേതാണ്. ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നതും സംവിധായകനാണ്. അനില്‍ ജോണ്‍സണ്‍ ആണ് സംഗീതസംവിധായകനാണ്. വി സാജനാണ് എഡിറ്റര്‍. റോണക്സ് സേവിയര്‍ ആണ് മേക്ക് അപ്.

 

click me!