
കൊച്ചി: പുതിയ ചലച്ചിത്രങ്ങള്‍ റിലീസ് ചെയ്യാതെയുള്ള തിയേറ്റർ സമരം പിൻവലിച്ചു. ഇന്ന് മുതല്‍ പുതിയ ചിത്രങ്ങള്‍ പ്രദർശനം തുടങ്ങുമെന്ന് എക്സിബിറ്റേര്‍സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബർട്ടി ബഷീർ അറിയിച്ചു. സർക്കാർ ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. 26ന് വിളിച്ചിരിക്കുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ലിബർട്ടി ബഷീർ പറയുന്നത്.
പുതിയ സംഘടന തുടങ്ങാൻ നീക്കം നടക്കുന്നതിനിടെയാണ് തീരുമാനം. അതിനിടയില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷനെ മറികടക്കാൻ തീയേറ്റർ ഉടമകൾ പുതിയ സംഘടനയ്ക്ക് ഇന്ന് കൊച്ചിയിൽ രൂപം നൽകും. നടൻ ദിലീപിന്റെയും നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ സാന്നിധ്യത്തിലാകും സംഘടനാ രൂപികരണം. സിനിമാ പ്രതിസന്ധിക്ക് കാരണം ഫെഡറേഷന്റെ ഏകപക്ഷീയ നിലപാടാണെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന്‍റെ പശ്ചാത്തലത്തിൽ ചേരുന്ന യോഗത്തിൽ ഫെഡറേഷൻ വിട്ട തീയറ്റർ ഉടമകളും നിർമാതാക്കളും പങ്കെടുക്കും.
ഒരു മാസം പിന്നിട്ട സിനിമ സമരമാണ് തീയറ്റർ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളർപ്പിലേക്കെത്തിച്ചത്.ഫെഡറേഷൻ നിലപാടിൽ പ്രതിഷേധിച്ച് ട്രഷറർ കവിതാ സാജു അടക്കമുളളവർ സംഘടനയിൽ നിന്ന് രാജിവെച്ചതോടെ ഇവിഎമ്മും മുത്തൂറ്റും ഉൾപ്പെടെയുളള തിയറ്റർ ഗ്രൂപ്പ് ഉടമകളും സമരത്തിൽ നിന്ന് പിൻമാറി.
നടൻ ദിലീപിന്‍റെയും നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെയും സാന്നിധ്യത്തിൽ ഫെഡറേഷൻ വിട്ടവരുടെ പുതിയ സംഘടന രൂപീകരിക്കാനാണ് കൊച്ചിയിൽ യോഗം ചേരുന്നത്. നിലവിൽ എക്സിബിറ്റേഴസ് ഫെഡറേഷന് കീഴിലുള്ള 60 ഓളം തീയറ്ററുകളിലാണ് വിലക്ക് മറികടന്ന് തമിഴ് ചിത്രം ഭൈരവ പ്രദർശിപ്പിക്കുന്നത്.
ഈ തീയറ്റർ ഉടമകളെല്ലാം യോഗത്തിൽ പങ്കെടുക്കും. റിലീസ് മുടങ്ങിക്കിടക്കുന്ന മലയാള ചിത്രങ്ങളിലൊന്ന് ഈ മാസം 19 ന് തീയറ്ററുകളിലെത്തിക്കാനാണ് നീക്കം ഏത് ചിത്രം ആദ്യം റിലീസ് ചെയ്യണം എന്നതിലും തീരുമാനമുണ്ടാകും.
അതിനിടെ മുഖ്യമന്ത്രി ഉൾപ്പെടെയുളളവർ ഫിലിം ഫെഡറേഷനെതിരെ രംഗത്ത് വന്നതും സമരം പിന്‍വലിക്കാന്‍ കാരണമായി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ