
അഹമ്മദാബാദ്: ബോളിവുഡ് വിവാദ ചിത്രം പദ്മാവത് നാളെ റിലീസ് ചെയ്യാനിരിക്കെ പ്രതിഷേധം തുടരുന്നു. കര്‍ണിസേന അഹമ്മദാബാദില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലെത്തി. രാത്രി എട്ട് മണിയോടെ ആരംഭിച്ച മാര്‍ച്ചില്‍ നഗരത്തിലെ 150 ഓളം വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. അഹമ്മദാബാദിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.
അതേസമയം ഈ ആക്രമണത്തില്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ഗുജറാത്ത് യൂണിറ്റ് ചീഫ് രാജ് ഷെഖ്വത് പറഞ്ഞു. അക്രമികള്‍ നര്‍ത്തിയിട്ടിരുന്ന കാറുകളുടെ വിന്റോകള്‍ തല്ലിത്തകര്‍ത്തു. ഇരു ചക്ര വാഹനങ്ങള്‍ അഗ്നിയ്ക്ക് ഇരയാക്കി.
നഗരത്തിലെ പ്രധാന മാളുകളായ അക്രോപൊലീസ്, ഹിമാലയ എന്നിവയുടെ കവാടത്തിന് മുമ്പിലാണ് തീയിട്ടത്. തിയേറ്ററിനുള്ളിലുള്ളവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ഇല്ല. സംഭവത്തില്‍ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
ഗുജറാത്തില്‍ പദ്മാവത് പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പ്രദര്‍ശനം തടയാനാകില്ല. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ സ്വയം തീരുമാനമെടുത്തിട്ടുണ്ടെന്നും ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.
40 ഓളം തിയേറ്ററുകളുള്ള ഗുരുഗ്രാമില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. തിയേറ്ററുകളുടെ 200 മീറ്റര്‍ ദൂരപരിതിയില്‍ തീ, ആക്രമണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എ്ന്നിവ കൊണ്ടുവരുന്നതിനും മുദ്രാവാക്യം മുഴക്കുന്നതിനും പ്ലക് കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തികൊണ്ട് സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 23 മുതല്‍ 28 വരെയാണ് ഈ വിലക്ക് തുടരുക.
രജ്പുത് വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ചാണ് പദ്മാവതിനെതിരെ ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ചിറ്റോര്‍ കോട്ടയില്‍നിന്നാണ് കഴിഞ്ഞ ദിവസം 200ഓളം വനിതകള്‍ റാലി ആരംഭിച്ചത്. വാളുമേന്തിയായിരുന്നു പ്രതിഷേധം.
ചിത്രത്തിനെതിരെ കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പദ്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുക വരെയുണ്ടായി.
പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചിരുന്നു.
ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ