
ബിഗ്ബോസ് സീസൺ 8 ന് മുന്നോടിയായി കോമണേഴ്സിനെ ഷോയിലേക്ക് തിരഞ്ഞെടുക്കുന്നതിനായി അഗ്നിപരീക്ഷ എന്ന പുതിയൊരു സെഗ്മന്റ് അടുത്തിടെ ആരംഭിച്ചിരുന്നു. ഈ സെഗ്മെന്റിൽ റിയാസ് സലിം, രഞ്ജിനി ഹരിദാസ് അഖിൽ മാരാർ എന്നിവരാണ് ജഡ്ജസായി എത്തുന്നത്. പരീക്ഷ അത്ര സിംപിൾ ആക്കാതിരിക്കുക എന്നതാണ് ജഡ്ജസുമാരുടെ പ്രധാന ഉദ്ദേശ്യം. ഇപ്പോഴിതാ അഗ്നിപരീക്ഷയിൽ മൽസരിക്കുന്നത് സാധാരണക്കാരല്ലെന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.
''സാധാരണ എന്ന് പറയുന്ന വാക്കിനെ നമ്മൾ എങ്ങനെയാണ് നിർവ്വചിക്കുന്നത്? അതിൽ മൽസരിക്കുന്ന രാകേഷ് ഒരു കാർപെന്ററാണ്. അതുപോലെ തന്നെ ഒരു കുട്ടി നഴ്സാണ്. അങ്ങനെ കുറെ ആളുകളുണ്ട്. ദിവസവും ജോലി ചെയ്ത് ജീവിക്കുന്ന ഒരാൾക്ക് ഒരു മാസത്തോളം ജോലി ഉപേക്ഷിച്ച് ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ കഴിയുമോ? വളരെ സാധാരണക്കാർ എന്ന് വിചാരിക്കുന്ന ആൾക്കാർക്ക് ദിവസവും ജോലി ചെയ്തില്ലെങ്കിൽ ജീവിക്കാൻ പറ്റില്ല. അവർക്ക് ഇവിടെ വന്ന് ഒരു മാസം നിൽക്കാൻ പറ്റുമോ? നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കണം, ഒരു സിനിമ കാണണം എന്നത് ഒരു ലക്ഷ്വറിയല്ലേ? നമ്മുടെ കയ്യിൽ കാശുണ്ടെങ്കിൽ അല്ലേ കാണാൻ പറ്റൂ. നമ്മൾ ആദ്യം നമ്മളെത്തന്നെ നോക്കി ഒരു നോർമൽ ലെവൽ എത്തിയ ശേഷം മാത്രമേ ഇങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റൂ. അത് ജീവിതത്തിന്റെ ഒരു സത്യാവസ്ഥയല്ലേ'', എന്നായിരുന്നു ഈ വിഷയത്തിൽ രഞ്ജിനിയുടെ പ്രതികരണം.
മത്സരാർഥികളെ തിരഞ്ഞെടുത്തത് വിധികർത്താക്കളെല്ലെന്നും ഷോയുടെ ടീമിന്റെ നേതൃത്വത്തിലാണ് സെലക്ഷൻ നടന്നതെന്നും രഞ്ജിനി വ്യക്തമാക്കി.''ഞങ്ങൾ സെലക്റ്റ് ചെയ്ത ആളുകളല്ല അത്. ടീം സെലക്റ്റ് ചെയ്തവരാണ്. ഞങ്ങൾക്ക് 40 പേരെ എത്തിച്ചുതന്നു എന്നേയുള്ളൂ'', എന്നായിരുന്നു ഇക്കാര്യത്തിൽ രഞ്ജിനിയുടെ മറുപടി.