തിരക്കഥ തിരികെ വേണമെന്ന നിലപാട് ഉറച്ചതെന്ന് എംടി; കേസ് പരിഗണിക്കുന്നത് നാളെ

By Web TeamFirst Published Oct 24, 2018, 9:11 PM IST
Highlights

മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. സംഭവം വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്‍ കോഴിക്കോടുള്ള വീട്ടിലെത്തി എംടിയെ സന്ദര്‍ശിച്ചിരുന്നു.
 

രണ്ടാമൂഴത്തിന്റെ തിരക്കഥാരൂപം തിരികെ വേണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് എം ടി വാസുദേവന്‍ നായര്‍. കേസ് കോഴിക്കോട് മുന്‍സിഫ് കോടതി നാളെ പരിഗണിക്കാനിരിക്കെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പലതവണ അനുനയത്തിന് ശ്രമിച്ചെങ്കിലും മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് എംടി പറയുന്നു.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. സംഭവം വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്‍ കോഴിക്കോടുള്ള വീട്ടിലെത്തി എംടിയെ സന്ദര്‍ശിച്ചിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയെ സൗഹാര്‍ദ്ദപരമെന്നായിരുന്നു സംവിധായകന്‍ വിശേഷിപ്പിച്ചത്. കേസ് നിയമയുദ്ധമായി മാറില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ചിത്രം എപ്പോള്‍ തിരശ്ശീലയില്‍ വരുമെന്നതായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും കൂടിക്കാഴ്ചയ്ത്ത് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹം പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെ സിനിമാമേഖലയിലടക്കം എംടി കേസില്‍ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായി. എന്നാല്‍ കേസില്‍ എംടി ഉറച്ചുതന്നെയാണെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണത്തിലൂടെ വ്യക്തമാവുന്നത്. എംടിയുടെ ഹര്‍ജി പ്രകാരം സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒപ്പം പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്ന് മറ്റ് ചില നിര്‍മ്മാതാക്കള്‍ എംടിയെ സമീപിച്ചതായും സൂചനയുണ്ട്.

click me!