ഹോളിവുഡ്: 2018ലെ ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 13 നാമനിർദ്ദേശങ്ങളോടെ ദ ഷേപ്പ് ഓഫ് വാട്ടര്‍ മുന്നിൽ. 8 നോമിനേഷനുകളുമായി ഡണ്‍ക്രിക്ക് ആണ് രണ്ടാം സ്ഥാനത്ത്. തൊണ്ണൂറാമത് അക്കാദമി അവാർഡുകൾ മാർച്ച് നാലിന് പ്രഖ്യാപിക്കാനിരിക്കെ ഏതൊക്കെ സിനിമകളാകും ലോകസിനിമയുടെ നെറുകയിലേക്കെത്തുക എന്ന കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികൾ.
ഓസ്കർ നാമനിർദ്ദേശപ്പട്ടിക പ്രഖ്യാപിച്ചപ്പോൾ ഗില്ലേർമൊ ഡെൽ ടോറോയുടെ ദ ഷേപ്പ് ഓഫ് വാട്ടര്‍ 13 നോമിനേഷനുകളുമായി മുന്നിലെത്തി. 8 നാമനിർദ്ദേശങ്ങളുമായി ഡണ്‍ക്രിക്ക് ആണ് രണ്ടാം സ്ഥാനത്ത്. മികച്ച ചിത്രത്തിനും നടിക്കുമുള്ള ഗോൾഡൻ ഗ്ളോബ് പുരസ്കാരം നേടിയ മാര്‍ട്ടിന്‍ ഡോങ്ങിന്‍റെ ത്രീ ബില്ല് ബോര്‍ഡ്സ് ഔട്ടര്‍സൈഡ് എബ്ബിഗ് തൊണ്ണൂറാമത് അക്കാദമി അവാർഡിനുള്ള ഏഴ് വിഭാഗങ്ങളിൽ നാമനിർദ്ദേശം നേടി.
മികച്ച നടനുള്ള ഓസ്കർ പുരസ്കാരത്തിനായി നാമനിർദ്ദേശം ലഭിച്ചവരിൽ ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രത്തിൽ വിൻസ്റ്റൺ ചർച്ചിലായെത്തി ഗോൾഡൻ ഗ്ളോബ് പുരസ്കാരം നേടിയ ഗാരി ഓള്‍ഡ്മാനും ഫാന്‍റം ത്രെഡിലെ പ്രകടനത്തിലൂടെ ഡാനിയല്‍ ഡേ ലൂയിസുമാണ് മുന്നിൽ. ദ ഷേപ്പ് ഓഫ് വാട്ടറിലെ പ്രകടനത്തിലൂടെ സാലി ഹാക്കിന്‍സ് മികച്ച നടിക്കുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടം നേടി.
ത്രീ ബില്‍ബോര്‍ഡ്സിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ളോബ് പുരസ്കാരം നേടിയ ഫ്രാന്‍സിസ് മക്കോര്‍ഡ്മാന്‍,സ്റ്റീഫൻ സ്പീൽബർഗിന്റെ ദ പോസ്റ്റിലെ പ്രകടനത്തിലൂടെ മെറിൽ ട്രീപ്പ് തുടങ്ങിയവരും മികച്ച നടിക്കായുള്ള മത്സരത്തിലുണ്ട്.
മഡ്ബോണ്ട് എന്ന ചിത്രത്തിലൂടെ റേച്ചൽ മോറിസ്സൺ ഓസ്കർ ചരിത്രത്തിലാദ്യമായി ഛായാഗ്രഹണത്തിനുള്ള നാമനിർദ്ദേശം നേടുന്ന വനിതയായി. ക്രിസ്റ്റഫർ നോലൻ, പോൾ തോമസ് ആൻഡേർസൺ, ഗില്ലേർമൊ ഡെൽ ടോറോ,ഗ്രേറ്റ ഗെർവിഗ് തുടങ്ങിയവർ മികച്ച സംവിധായകനുള്ള നാമനിർദ്ദേശപ്പട്ടികയിൽ ഇടം നേടി. നാമനിർദ്ദേശപ്പട്ടിക പ്രഖ്യാപിക്കാൻ ഹോളിവുഡ് താരങ്ങൾക്കൊപ്പം പ്രിയങ്ക ചോപ്രയെത്തിയത് ഇന്ത്യയ്ക്ക് അഭിമാനമായി.