
ബോളിവുഡിലെ 'ബാഡ് ബോയ്' ബിംബങ്ങളില്‍ എക്കാലത്തും പ്രമുഖസ്ഥാനത്ത് സഞ്ജയ് ദത്ത് ഉണ്ട്. കൈവിട്ട മയക്കുമരുന്ന് ഉപയോഗവും കുടുംബജീവിതം തകര്‍ക്കുന്ന തരത്തില്‍ അനേകം സ്ത്രീകളുമായി പുലര്‍ത്തിയ ബന്ധവും അവസാനം മുംബൈ സ്ഫോടനക്കേസിലെ ശിക്ഷയുമൊക്കെയായി സംഭവബഹുലമാണ് ആ ജീവിതം. തിരശ്ശീലയിലേത്ത് സഞ്ജയ് ദത്തിന്‍റെ ജീവിതം പകര്‍ത്തുന്ന രാജ്കുമാര്‍ ഹിറാനി ചിത്രം സഞ്ജു റിലീസിന് തയ്യാറെടുക്കുകയാണ്. സംഭവബഹുലമായ ജീവിതത്തിലെ കൗതുകമുണര്‍ത്തുന്ന പല കാര്യങ്ങളും സഞ്ജുവിന്‍റെ പുറത്തെത്തിയ ട്രെയ്‍ലറില്‍ ഉണ്ടായിരുന്നു. ലൈംഗിക തൊഴിലാളികളെ ഒഴിവാക്കി, 308 സ്ത്രീകളുമായി സഞ്ജയ് ദത്ത് കിടക്ക പങ്കിട്ടിട്ടുണ്ടെന്നായിരുന്നു ട്രെയ്‍ലറിലെ ഒരു പരാമര്‍ശം. സ്ത്രീകളെ തന്നിലേക്ക് അടുപ്പിക്കാന്‍ സഞ്ജയ് ദത്ത് സ്വീകരിച്ചിരുന്ന വഴികളെക്കുഴിച്ച് വിശദീകരിക്കുകയാണ് സഞ്ജുവിന്‍റെ സംവിധായകന്‍ രാജ്‍കുമാര്‍ ഹിറാനി.
ഒരു പെണ്‍കുട്ടിയെ ഡേറ്റ് ചെയ്ത് തുടങ്ങിയാല്‍ വൈകാതെ 'അമ്മയുടെ കുഴിമാട'ത്തിലേക്ക് അവരെ കൊണ്ടുപോകുന്നത് സഞ്ജയ് ദത്തിന്‍റെ ഒരു പതിവായിരുന്നെന്ന് പറയുന്നു ഹിറാനി. "പക്ഷേ യഥാര്‍ഥത്തില്‍ അത് മറ്റാരുടെയോ കുഴിമാടമായിരുന്നു. എന്നിട്ട് അമ്മയെ കാണിക്കാന്‍ കൊണ്ടുവന്നതാണെന്ന് പറയും. ഇത്തരത്തില്‍ ഒരു വിചിത്രാനുഭവത്തിന് ശേഷം വരുന്ന പെണ്‍കുട്ടിക്ക് സഞ്ജുവിനോട് വൈകാരികമായ ഒരു അടുപ്പം തോന്നും." ഇത്തരത്തില്‍ സ്ത്രീകളെ വശീകരിക്കാന്‍ പൊടിക്കൈകള്‍ സ്വീകരിക്കുക മാത്രമല്ല, തന്നെ വഞ്ചിച്ചുവെന്ന് തോന്നുന്നവരോട് പക സൂക്ഷിക്കുന്ന ആളായിരുന്നു സഞ്ജയ് ദത്ത് എന്നും പറയുന്നു ഹിറാനി.
"ഒരിക്കല്‍ ഒരു കാമുകി സഞ്ജുവുമായി പിരിഞ്ഞു. അതിന്‍റെ പ്രതികാരമെന്നോണം സുഹൃത്തിന്‍റെ പുതിയ കാറെടുത്ത് സഞ്ജു ആ പെണ്‍കുട്ടിയുടെ വീടിന് മുന്നിലേക്ക് വേഗത്തില്‍ ഓടിച്ചുപോയി. വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലേക്ക് വാഹനം ഇടിച്ചുകയറ്റി. അപകടത്തില്‍ രണ്ട് കാറുകള്‍ക്കും സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. സംഭവത്തിന് ശേഷമാണ് അന്നവിടെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൂര്‍വ്വ കാമുകിയുടെ പുതിയ കൂട്ടുകാരന്‍റേതാണെന്ന് സഞ്ജു മനസിലാക്കിയത്."
തിരശ്ശീലയില്‍ സജീവമായിരുന്ന കാലത്ത് ഇന്‍റസ്ട്രിയില്‍ ഉണ്ടായിരുന്ന ഒട്ടുമിക്ക സ്ത്രീകളുമായും സഞ്ജയ് ദത്ത് പലതരം ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. സ്ക്രീനിലെ സഞ്ജയ് ദത്തിനെ അവതരിപ്പിച്ച രണ്‍ബീര്‍ കപൂര്‍ പറയുന്നത് ഇങ്ങനെ.. "അദ്ദേഹം 308 സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ എനിക്ക് ആ സ്ഥാനത്ത് 10 പേര്‍ മാത്രമേ കാണൂ." സിനിമയുടെ ചിത്രീകരണം നടക്കുന്നതിന്‍റെ തലേരാത്രികളില്‍ താന്‍ സഞ്ജയ് ദത്തിനെ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും പറയുന്നു രണ്‍ബീര്‍. "സിനിമയില്‍ പകര്‍ത്തുന്ന സംഭവങ്ങള്‍ യഥാര്‍ഥത്തില്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസിലൂടെ കടന്നുപോയത് എന്തൊക്കെയെന്ന് അറിയണമായിരുന്നു എനിക്ക്." മയക്കുമരുന്നിന് കടുത്ത അടിമയായിരുന്ന കാലത്തെ ഒരനുഭവം സഞ്ജയ് ദത്ത് തന്നോട് പറഞ്ഞിട്ടുള്ളതും രണ്‍ബീര്‍ പങ്കുവെക്കുന്നു. "ഒരിക്കല്‍ അച്ഛന്‍ സുനില്‍ ദത്തിന്‍റെ തലയില്‍ മെഴുകുതിരി എരിയുന്നതായി സഞ്ജയ് ദത്തിന് തോന്നി. മയക്കുമരുന്നിന്‍റെ ലഹരിയിലുള്ള തോന്നലായിരുന്നു അത്. ആ സാങ്കല്‍പ്പിക മെഴുകുതിരി എടുത്തുമാറ്റാനുള്ള ശ്രമമായി പിന്നീട്. തന്‍റെ മകന്‍ മയക്കുമരുന്നിന് പൂര്‍ണമായും അടിമപ്പെട്ടെന്ന് സുനില്‍ ദത്ത് തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്", രണ്‍ബീര്‍ പറഞ്ഞവസാനിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ