കൊച്ചി: മലയാള സിനിമയില്‍ യുവനായക നിരയിലേക്ക് അപ്രതീക്ഷിതമായ കടന്നുവരവായിരുന്നു ഷൈന്‍ ടോം ചാക്കോയുടെത്. എന്നാല്‍ കൊക്കെയിൻ കൈവശം വച്ചുവെന്ന കേസില്‍ ഷൈനിനെ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പക്ഷെ കേസില്‍ തന്‍റെ നിരപരാധിത്വം പലപ്പോഴും ഷൈന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്നെ ചിലര്‍ കരുവാക്കുകയായിരുന്നു എന്നാണ് ഷൈന്‍ കൗമുദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പ്രേതമുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിലാണ് നായകനായി ഷൈന്‍ അവസാനം അഭിനയിച്ചത്. പൃഥ്വിരാജ് നായകനായ ടിയാനിലും ഷൈന്‍ മികച്ച വേഷം അവതരിപ്പിച്ചിട്ടുണ്ട്. അന്നത്തെ സംഭവങ്ങള്‍ സംബന്ധിച്ച് ഷൈന്‍ പറയുന്നത് ഇങ്ങനെ.
ഇതിഹാസ തീയേറ്ററിൽ ഹിറ്റായി, ആളുകൾ എന്നെ അറിഞ്ഞു തുടങ്ങിയപ്പോൾ തന്നെയാണ് ജീവിതത്തിലെ ആ കറുത്ത ദിനങ്ങൾ വന്നത്. കൊക്കെയിൻ കൈവശം വച്ചുവെന്ന് പറഞ്ഞ് എന്നെ പൊലീസ് പിടിക്കുന്നു. ഒരിക്കലും ഞാൻചിന്തിച്ചതല്ല ഇങ്ങനെ ഒരു കൊക്കെയിൻകേസ് ഉണ്ടാകുമെന്ന്. പക്ഷേ, അന്നും ഞാൻ തളർന്നില്ല.കാരണം, പെട്ടെന്നൊരു ദിവസം വെള്ളിവെളിച്ചത്തിലേക്ക് വന്നതല്ല ഞാൻ. വർഷങ്ങളോളം ഇതിൽ നിന്ന് കഷ്ടപ്പാടുകൾ അറിഞ്ഞു തന്നെയാണ് വളർന്നത്. രണ്ടുമാസം കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങി.
മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കഥയൊന്നുമല്ല അന്ന് സംഭവിച്ചത് എന്ന് ഞാൻ പറയുമ്പോൾ ഇപ്പോഴത്തെ ചില സംഭവങ്ങൾ പോലെ ആരെയാ വിശ്വസിക്കുക എന്നൊരു സംശയം തോന്നാം. ആരൊക്കെയോ ചേർന്ന് ഉണ്ടാക്കിയ കഥ പൊളിയുമെന്നല്ലാതെ വേറെ ഒന്നും നടക്കില്ല. പക്ഷേ, ഇപ്പോഴും കേസ് നടക്കുകയാണ്. കേസിന്റെ അവസാനം സത്യമെന്തെന്ന് എല്ലാവരും അറിയും. ആരു പറഞ്ഞതാണ് നുണ, ആര് പറഞ്ഞതാണ് സത്യം എന്ന് എല്ലാവർക്കും ബോധ്യപ്പെടും. ആ ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ഞാനുമായി ആർക്കും ഒരു പ്രശ്നവുമില്ലായിരുന്നു.
അതുകൊണ്ട് എന്നെ കുടുക്കിയാതാണെന്ന് പറയാനാവില്ല. വേറെ എന്തൊക്കെയോ പൊതുജനത്തിൽ നിന്ന് മറയ്ക്കാൻ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അതിനുള്ള സൂചനകളും എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ, ആരെയും കുറ്റപ്പെടുത്തുവാനോ ചൂണ്ടിക്കാണിക്കുവാനോ എന്റെ കൈയിൽ തെളിവൊന്നുമില്ല. അതുകൊണ്ട് അതിന് നിൽക്കുന്നില്ല.
ആർക്കു വേണ്ടിയാണോ അത് ചെയ്തത് അതിന്റെ ഫലം അവർക്ക് കിട്ടിയിട്ടുണ്ട്. കിട്ടിയവർ അത് മനസ്സിലാക്കിക്കൊള്ളട്ടെ. ഞാനതിന്‍റെ പുറകെ പോകുന്നില്ല, കാരണം അതല്ല എന്റെ ജോലി. അത് ദൈവത്തിന്‍റെ ശിക്ഷയൊന്നുമല്ല. അവരുടെ കൈയ്യിലിരിപ്പിന്റെ ഫലം അവർ അനുഭവിക്കുന്നുവെന്നേയുള്ളൂ.
വീട്ടുകാരും കൂട്ടുകാരും നമുക്ക് തന്ന പിന്തുണ മതിയായിരുന്നു ആ മോശം സമയത്തിൽ നിന്ന് കര കയറാൻ. സിനിമ അത്രയ്ക്ക് പാഷൻ ആയതു കൊണ്ടായിരിക്കാം എനിക്ക് തിരിച്ചു വരാൻ കഴിഞ്ഞത്. സിനിമ ഇൻഡസ്ട്രിയെക്കുറിച്ച് പൊതുവെ എല്ലാവരും മോശം പറയും. പക്ഷേ, മറ്റേതൊരു തൊഴിൽ സമൂഹത്തിൽ നടക്കുന്നത് പോലെയുള്ള ഈഗോയും കാര്യങ്ങളുമേ അവിടെയുമുള്ളൂ.
സെലിബ്രിറ്റികളുടെ ജീവിതം എല്ലാവർക്കും അറിയാവുന്നത് കൊണ്ട് അവിടെ കൂടുതലാണെന്ന തോന്നലുണ്ടാക്കുന്നുണ്ടെന്നേയുള്ളൂ. എന്‍റെ ജീവിതത്തിലെ മോശം സമയത്തിൽ നിന്ന് കരകയറാൻ ഇൻഡസ്ട്രി പിന്തുണ തന്നിട്ടേയുള്ളൂ. അതുകൊണ്ട് പുറത്തിറങ്ങി കുറച്ചുനാളുകൾക്കുള്ളിൽ തന്നെ നായകനായ വിശ്വാസം അതല്ലേ എല്ലാം എന്ന സിനിമ പുറത്തിറങ്ങി. രണ്ടു വർഷം കൊണ്ട് വേറെയും സിനിമകളിൽ പ്രധാപ്പെട്ട വേഷങ്ങളിൽ എത്താൻ പറ്റി. ഒടുവിൽ കഴിഞ്ഞയാഴ്ച പ്രേതമുണ്ട് സൂക്ഷിക്കുക ചിത്രം പുറത്തിറങ്ങി. അതിലെ നായകനാണ് . ടിയാൻ, വർണ്ണ്യത്തിലാശങ്ക, പറവ എന്നീ ചിത്രങ്ങളും ചെയ്യുന്നുണ്ട്.