
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കായുള്ള മത്സരത്തിന് 104 ചിത്രങ്ങള്‍. 100 ഫീച്ചര്‍ ചിത്രങ്ങളും നാല് കുട്ടികളുടെ ചിത്രങ്ങളുമാണ് മത്സരിക്കാനുള്ളത്. ഫീച്ചര്‍ വിഭാഗത്തില്‍ കാര്‍ബണ്‍, ഒടിയൻ, ഞാൻ പ്രകാശന, ഓള് തുടങ്ങി പ്രേക്ഷകപ്രീതി നേടിയവയും നിരൂപകശ്രദ്ധ നേടിയവയുമായ ചിത്രങ്ങളാണുള്ളത്. പതിവ് പോലെ മികച്ച നടൻ ആരായിരിക്കും എന്നറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒടിയൻ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാലും ഞാൻ പ്രകാശൻ, കാര്‍ബണ്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ഫഹദും ഒരു കുപ്രസിദ്ധ പയ്യൻ അടക്കമുള്ള ചിത്രങ്ങളിലെ അഭിനയത്തിന് ടൊവിനോയും കായംകുളം കൊച്ചുണ്ണിയിലെ അഭിനയത്തിന് നിവിൻ പോളിയും അടക്കം ഒട്ടേറെ നടൻമാരാണ് മികച്ച നടനുള്ള അവാര്‍ഡിനായി മത്സരിക്കുന്നത്.
മുതിര്‍ന്ന സംവിധായകരായ ഷാജി എൻ കരുണ്‍, ടി ചന്ദ്രൻ എന്നിവരുടെ സിനിമകളായ ഓള്, പെങ്ങളില എന്നിവ മത്സരത്തിനുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍ സംവിധാനം ചെയ്‍ത ആമിയും വൈസ് ചെയര്‍പേഴ്‍സണ്‍ എഡിറ്റ് ചെയ്‍ത കാര്‍ബണും വ്യത്യസ്ത വിഭാഗങ്ങളില്‍ മത്സരിക്കുന്നുണ്ട്. തീയേറ്ററുകളില്‍ ഇതുവരെയും റിലീസ് ചെയ്യാത്ത ഓസ്കര്‍ ഗോസ് ടു, ദി നേച്ചര്‍ എന്നിവയും വിവിധ വിഭാഗങ്ങളില്‍ മത്സരത്തിനുണ്ട്.
പ്രമുഖ സംവിധായകൻ കുമാര്‍ സാഹ്‍നിയാണ് ജൂറി ചെയര്‍മാൻ. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി ജെ ഇഗ്‌നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ