'മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം, അവളൊരിക്കലും പേടിക്കയുമില്ല'; അപകട മരണങ്ങളെക്കുറിച്ച് തനൂജാ ഭട്ടതിരി

By Web TeamFirst Published Oct 2, 2018, 1:39 PM IST
Highlights

സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ വേര്‍പാടിന്റെ പശ്ചാത്തലത്തില്‍ സമാനമായ ഒരു സംഭവത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് എഴുത്തുകാരി തനൂജാ ഭട്ടതിരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാക്ഷിയാവേണ്ടി വന്ന അപകട ദൃശ്യങ്ങളെക്കുറിച്ചുള്ള തനൂജാ ഭട്ടതിരിയുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ് അപകടത്തെ തുടര്‍ന്നുണ്ടാവുന്ന മാനസികാഘാതങ്ങളുടെ തീവ്രത കൃത്യമായി വിശദീകരിക്കുന്നു. കാറപകടത്തെ തുടര്‍ന്ന് ദമ്പതികളെയും മൂന്നു വയസുള്ള മകളെയും ആശുപത്രിയില്‍ കൊണ്ടുവന്നു. അച്ഛന്‍ വന്നപ്പോഴേ മരിച്ചിരുന്നു, കുട്ടിയും ഏറെ താമസിയാതെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ പ്രിയപ്പെട്ടവരുടെ വേര്‍പാടിനേക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിന് സാക്ഷികളായ ഏവരെയും കരയിപ്പിക്കുന്ന ഒന്നായിരുന്നുവെന്നും തനൂജ കുറിക്കുന്നു.

കൊച്ചി: സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ വേര്‍പാടിന്റെ പശ്ചാത്തലത്തില്‍ സമാനമായ ഒരു സംഭവത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് എഴുത്തുകാരി തനൂജാ ഭട്ടതിരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാക്ഷിയാവേണ്ടി വന്ന അപകട ദൃശ്യങ്ങളെക്കുറിച്ചുള്ള തനൂജാ ഭട്ടതിരിയുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ് അപകടത്തെ തുടര്‍ന്നുണ്ടാവുന്ന മാനസികാഘാതങ്ങളുടെ തീവ്രത കൃത്യമായി വിശദീകരിക്കുന്നു. കാറപകടത്തെ തുടര്‍ന്ന് ദമ്പതികളെയും മൂന്നു വയസുള്ള മകളെയും ആശുപത്രിയില്‍ കൊണ്ടുവന്നു. അച്ഛന്‍ വന്നപ്പോഴേ മരിച്ചിരുന്നു, കുട്ടിയും ഏറെ താമസിയാതെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ പ്രിയപ്പെട്ടവരുടെ വേര്‍പാടിനേക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിന് സാക്ഷികളായ ഏവരെയും കരയിപ്പിക്കുന്ന ഒന്നായിരുന്നുവെന്നും തനൂജ കുറിക്കുന്നു.

തനൂജ ഭട്ടതിരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


മറക്കാൻ സാധിക്കാത്ത ഒരു സ്ത്രീ മുഖം രാവിലെ മുതൽ ഒഴിയാതെ. വർഷങ്ങൾക്കു മുമ്പാണ്. ഒരു വലിയ കാറപകടത്തെ തുടർന്ന് ആ ഭാര്യാ ഭർത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും ആശുപത്രിയിൽ കൊണ്ടുവന്നു. അച്ഛൻ വന്നപ്പോഴെമരിച്ചിരിന്നു കുട്ടി താമസിയാതെ മരിച്ചു. അമ്മയെ ഉടനടി ശസ്ത്രക്രിയക്ക് വിധേയയാക്കി. അച്ഛന്റെയും മകളുടെയും ശരീരം ഫ്രീസർ മോർച്ചറിയിൽ ആയിരുന്നു. തലക്ക് ഗുരുതരമായപരുക്കേറ്റിരുന്ന അമ്മക്ക് പോസ്റ്റ് ഓപ്പറേറ്റീവിൽ വെച്ച് അല്പം ബോധം വന്നപ്പോൾ ഭർത്താവിനെയും മകളെയും കുറിച്ച് തിരക്കി . മരണ വാർത്ത പറയാതെ സ്റ്റാഫ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. രണ്ടു ദിവസത്തിനകം അച്ഛന്റെയും മകളുടെയും സംസ്കാര ചടങ്ങുകൾ ബന്ധുക്കൾക്ക് നട ത്തേണ്ടതുണ്ടായിരുന്നു. അവരുടെ മൂത്ത സഹോദരി മാനസിക രോഗ വിദഗ്ധന്റെ കൂടെ നിന്നാണ് ആ താങ്ങാനാകാത്ത വാർത്ത അവളോട് പറഞ്ഞത്. 

പ്രതീക്ഷിച്ചിരുന്ന കാര്യം പോലെ അതവൾ കേട്ടെങ്കിലും യാഥാർത്ഥ്യം ജീവിതത്തെ അടിച്ച് തെറിപ്പിച്ച പ്പോൾ അവൾ പിടിച്ചു നിൽക്കാൻ ശ്രമിച്ചു.കണ്ണീരിനൊടുവിൽ അവരെ അവസാനമായി ഒരു നോക്കു കാണണമെന്നായി . ആരോഗ്യ പ്രശ്നവും ഈ കാഴ്ച ഉണ്ടാക്കാൻ പോകുന്ന മാനസിക സമ്മർദ്ദവും കാരണം അത് വേണ്ട എന്നെല്ലാവരും ഉപദേശിച്ചു. ഒരു പ്രശ്നവുമില്ലെന്നും തനിക്ക് അവരെ കണ്ടേ മതിയാവൂ എന്നവർ ധൈര്യത്തോടെ പറഞ്ഞു. 

സ്ട്രച്ചറിൽ കിടന്നു കൊണ്ട് മോർച്ചറിക്കു വെളിയിൽ ആരോ ഒരു ബന്ധു ഉയർത്തിക്കാട്ടിയ കുഞ്ഞു ശരീരം കണ്ടു. അവളുടെ കവിൾ അമ്മയുടെ കവിൾ തൊട്ടു. കരയാതെ അമ്മ കണ്ണുകൾ പരതി. സ്ട്രച്ചറിൽ ഉയർത്തി ഭർത്താവിന്റെ ശരീരം കാണിച്ചു. അവൾ വിരലുകൾ കൊണ്ട് ആമുഖം തൊട്ടു. കരഞ്ഞില്ല. പക്ഷേ ഇത്രയും പറഞ്ഞു . ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം. ഒരുമിച്ച് മതി. രണ്ടു പേർക്കും കൊതി മാറിയിട്ടില്ല അവളൊരിക്കലും പേടിക്കയുമില്ല എല്ലാരും പൊട്ടിക്കരഞ്ഞപ്പോൾ ആ സ്ത്രീ കണ്ണുകൾ തുറന്നു വെച്ച് തന്നെ കിടന്നു. മനുഷ്യർ ഒരു ചെറിയ ജീവിതത്തിൽ എന്തൊക്കെ സഹിക്കണം!

click me!