
തിരുവനന്തപുരം: കമലാ സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമൽ സംവിധാനം ചെയ്യുന്ന സിനിമ ആമി പ്രതിസന്ധിയിൽ . നായിക വിദ്യാബാലൻ കൂടതൽ സമയം ആവശ്യപ്പെട്ടതോടെ ചിത്രീകരണം മുടങ്ങി. മോദിയെ കമൽ വിമർശിച്ചതാണ് വിദ്യയുടെ പിന്മാറ്റകാരണമെന്ന അഭ്യൂഹങ്ങളും ശക്തമായി ഉയരുന്നുണ്ട്.
പ്രക്ഷേകർ ആവേശത്തോടെ കാത്തിരുന്ന ആമി കടുത്ത പ്രതിസന്ധിയിൽ. തുടക്കത്തിൽ കമലാ സുരയ്യയാകാൻ വലിയ താല്പര്യം കാണിച്ച് നായിക വിദ്യാ ബാലന്റെ അപ്രതീക്ഷിത നിലപാട് മാറ്റമാണ് കാരണം. എട്ട് മാസം മുമ്പ് വിദ്യക്ക് കമൽ തിരക്കഥ നൽകി. ആവേശത്തോടെ ഫോട്ടോഷൂട്ടിൽ വിദ്യ പങ്കെടുത്തു. ഗാനങ്ങൾ റെക്കോർഡ് ചെയ്തു സെറ്റിന്‍റെ പണിയും തീർന്നു.
രാജ്യാന്തര ചലച്ചിത്രമേളക്ക് ശേഷം ഡിസംബർ 19ന് ചിത്രീകരണം തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ വിദ്യാബാലൻ സംവിധായകനെ ഞെട്ടിച്ച് കൂടുതൽ സമയമാവശ്യപ്പെട്ടു. നിരന്തരം അന്വേഷിച്ചപ്പോഴും കഥാപാത്രത്തെ ഉൾക്കൊള്ളാൻ കൂടുതൽ സമയം വേണമെന്ന മറുപടി മാത്രമാണ് വിദ്യ നൽകിയതെന്ന് കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മോദിയുടെ നയങ്ങളെ വിമർശിച്ചതിന്റെ പേരിലാണ് കമലിന്‍റെ സിനിമയിൽ നിന്നും വിദ്യ പിന്മാറിയതെന്ന രീതിയിൽ സാമൂഹ്യമാധ്യങ്ങളിൽ ചർച്ച സജീവമാണ്.
കേന്ദ്ര സർക്കാറിന്‍റെ പല പദ്ധതികളുടേയും ബ്രാൻഡ് അംബാസിഡറാണ് വിദ്യ. ഇതേ കുറിച്ച് അറിയില്ലെന്നാണ് കമലിന്റെ പ്രതികരണം. വിവാദങ്ങളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിച്ചപ്പോൾ വിദ്യയുടെ മാനേജറും കൃത്യമായ മറുപടി നൽകിയില്ല. വൻ ബജറ്റിൽ ഒരുങ്ങുന്ന സ്വപ്നസിനിമ പ്രതിസന്ധിയിലായതിന്റെ അങ്കലാപ്പിലാണ് കമലും അണിയറക്കാരും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ