30 വർഷമായി ജെഎൻയുവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥി; ആ പ്രചരണത്തിന് പിന്നിലെ സത്യമിതാണ്

By Web TeamFirst Published Nov 21, 2019, 7:03 PM IST
Highlights

മുപ്പതുകാരനായ പങ്കജ് കുമാർ മിശ്ര 1989 മാർച്ചിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ളവ പരിശോധിച്ച് ഓൺലൈൻ മാധ്യമമായ ബൂം ആണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. 

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സർവകലാശാലയിൽ നടന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വാർത്തകളുടെ നിജസ്ഥിതി ഓരോന്നായി പുറത്തുവരുകയാണ്. സോഷ്യൽമീഡിയ വഴി നിരവധി വ്യാജവാർത്തകളും ചിത്രങ്ങളുമാണ് സമരവുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. സമരത്തിൽ പങ്കെടുത്ത ജെഎൻയുവിലെ വിദ്യാർത്ഥികളാണെന്ന തരത്തിൽ യുവതി-യുവാക്കളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ ജെഎൻയുവിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥി എന്ന തരത്തിൽ ഒരു യുവാവിന്റെ ചിത്രവും പുറത്തുവന്നിരുന്നു. ഈ വ്യാജവാർത്തയ്ക്ക് പിന്നിലെ സത്യം വെളിച്ചത് കൊണ്ടുവരികയാണ് ഓൺലൈൻ മാധ്യമമായ ബൂം.   

47 വയസ്സുകാരനായ മൊയിനുദ്ദിൽ എന്ന മലയാളി വിദ്യാർത്ഥി കഴിഞ്ഞ 30 വർഷമായി ജെഎൻയുവിൽ പഠിക്കുകയാണെന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചിരുന്നത്. സീടിവി പകർത്തിയ ജെഎൻയുവിൽ നടന്ന സമരത്തിന്റെ വീഡിയോയിലാണ് ഇയാളെ കണ്ടെത്തിയത്. 1989 മുതൽ ഇയാൾ ജെഎൻയുവിൽ പഠിക്കുകയാണ്. ബിരുദം, ബിരുദാനന്തര ബിരുദം,എംഫിൽ, പിഎച്ച്‍ഡി വരെ ജെഎൻയുവിലാണ് അദ്ദേഹം പൂർത്തായാക്കിയത്. 2001ൽ പഠനം പൂർത്തിയാക്കി ജെഎൻയുവിൽ നിന്ന് ഇറങ്ങേണ്ട മൊയിനുദ്ദിൽ ഇപ്പോഴും ഇവിടെ ‌പഠനം തുടരുകയാണ്, എന്നിങ്ങനെ സീടിവിയുടെ വീഡിയോയിൽ കണ്ട ആളിനെക്കുറിച്ച് ആളുകൾ ആരോപണമുന്നയിച്ചിരുന്നു.

Read More:ജെഎന്‍യു സമരം: ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അഞ്ച് നുണകളും; വസ്തുതകളും

എന്നാൽ, ദൃശ്യങ്ങളിൽ കണ്ട വിദ്യാർത്ഥി കേരളത്തിൽ നിന്നുള്ളയാളല്ലെന്ന പുതിയ വിവരമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജെഎൻയുവിലെ എംഎഫിൽ വിദ്യാർത്ഥിയായ പങ്കജ് കുമാർ മിശ്രയാണ് ദൃശ്യങ്ങളിലുള്ളത്. മുപ്പതുകാരനായ പങ്കജ് കുമാർ മിശ്ര 1989 മാർച്ചിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ളവ പരിശോധിച്ചാണ് ബൂം വിവരങ്ങൾ ശേഖരിച്ചത്. കഴിഞ്ഞ ദിവസം സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളാണെന്ന വ്യാജേന പ്രചരിക്കുന്ന ചിത്രങ്ങളിലെ ആളുകളുടെ യഥാർത്ഥ മുഖം ബൂം പുറത്തുവിട്ടിരുന്നു.

click me!