നാഗ്പൂരില്‍ 59 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചോ? വൈറസ് ബാധ മൂലം ഡോക്ടര്‍ വെന്‍റിലേറ്ററിലായോ? വസ്തുത ഇതാണ്

By Web TeamFirst Published Mar 26, 2020, 11:25 PM IST
Highlights

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 59 പേരില്‍ കൊവിഡ് 19 സ്ഥിരികരിച്ചെന്നും വൈറസിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഡോക്ടര്‍ ജീവന് വേണ്ടി മല്ലിടുകയാണെന്നും ല്യാപകമായി നടന്ന പ്രചാരണത്തിന്‍റെ വാസ്തവമെന്താണ് ? 

ലോകം കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമ്പോള്‍ വൈറസിനേക്കാള്‍ വേഗത്തിലാണ് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.  മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 59 പേരില്‍ കൊവിഡ് 19 സ്ഥിരികരിച്ചെന്നും വൈറസിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഡോക്ടര്‍ ജീവന് വേണ്ടി മല്ലിടുകയാണെന്നും ല്യാപകമായി നടന്ന പ്രചാരണത്തിന്‍റെ വാസ്തവമെന്താണ് ? സമൂഹമാധ്യമങ്ങളില്‍ ശബ്ദ സന്ദേശമായാണ് പ്രചാരണം നടന്നത്. 

ദിഷാങ്ക് ബെയ്സ് എന്ന ഫേസ്ബുക്ക് യൂസറിന്‍റെ അക്കൌണ്ടില്‍ നിന്നുമായിരുന്നു ഈ സന്ദേശം വ്യാപകമായി പ്രചരിച്ചത്. കമലേഷ് എന്ന ഡോക്ടര്‍ കൊവിഡ് 19 ബാധിച്ച് വെന്‍റിലേറ്ററില്‍ ആണെന്നും നിരവധിപ്പേര്‍ നിരീക്ഷണത്തിലാണെന്നും ശബ്ദ സന്ദേശത്തില്‍ അവകാശപ്പെടുന്നു. നാഗ്പൂരില്‍ 59 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്നും സന്ദേശം കൂട്ടിച്ചേര്‍ക്കുന്നു. 

എന്നാല്‍ പ്രചാരണത്തില്‍ അടിസ്ഥാനമില്ലെന്നാണ് വിവിധ വസ്തുതാ പരിശോധന സൈറ്റുകള്‍ വ്യക്തമാക്കുന്നത്. നാഗ്പൂരില്‍ 5 പേരില്‍ മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് 19 ബാധിച്ച് ഒരു ഡോക്ടറിനേയും ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധന വിഭാഗം കണ്ടെത്തി. മാര്‍ച്ച് 11നാണ് നാഗ്പൂരില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 

ഇതിന് ശേഷം 3 ഐടി മേഖലയിലെ ജീവനക്കാര്‍ക്കും  ഒരു വീട്ടമ്മയ്ക്കും മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മാര്‍ച്ച് 26ന് ഒരാളില്‍ കൂടി രോഗം സ്ഥിരീകരിച്ചുവെങ്കിലും ഇയാളഅ‍ ഡോക്ടറല്ലെന്നും വസ്തുതാ പരിശോധനയില് വ്യക്തമായി. പ്രചാരണം വസ്തുതാ രഹിതമാണെന്നും ആളുകള്‍ ഇത് വിശ്വസിച്ച് പരിഭ്രാന്തരാവരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിശദമാക്കിയിട്ടുണ്ട്. ഇത്തരം പ്രചാരണം നടത്തിയവര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 
 

click me!