
ബീജിംഗ്: മഹാമാരിയായി പടർന്ന കൊവിഡ് 19ന്‍റെ ഉത്ഭവകേന്ദ്രമാണ് ചൈനയിലെ വുഹാന്‍ നഗരം എന്നാണ് വിശ്വസിക്കപ്പെടുന്നത്. തുടക്കത്തില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ മനുഷ്യ ജീവനുകള്‍ കവർന്നതും ഈ നഗരത്തിലാണ്. ചൈനയില്‍ വുഹാനില്‍ മാത്രമായിരുന്നു മഹാ വൈറസിന്‍റെ താണ്ഡവമെന്നും ജനസാന്ദ്രതയേറിയ നഗരങ്ങളായ ബീജിംഗിനെയും ഷാങ്‍ഹായിയും കൊവിഡ് നോവിച്ചില്ല എന്നുമൊരു പ്രചാരണമുണ്ട്.
വുഹാനില്‍ നിന്ന് ലോകമെമ്പാടും സഞ്ചരിച്ച കൊറോണ വൈറസ് ബീജിംഗിനെയും ഷാങ്‍ഹായിയെയും തൊട്ടില്ല എന്നാണ് പല ഫേസ്ബുക്ക് പോസ്റ്റുകളും പറയുന്നത്. ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം സമാന വാദങ്ങള്‍ സജീവം. ഈ പ്രചാരണത്തിന് പിന്നിലെ വസ്തുത എന്താണ്.
മാരക വൈറസ് ചൈനയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് വുഹാന്‍ നഗരത്തില്‍ എന്നത് ശരിതന്നെ. എന്നാല്‍ ബീജിംഗിലും ഷാങ്‍ഹായിയിലും കൊവിഡ് സ്ഥീരികരിക്കുകയും മരണങ്ങള്‍ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 12 വരെ 607 കൊവിഡ് കേസുകളാണ് ഷാങ്‍ഹായിയില്‍ റിപ്പോർട്ട് ചെയ്തത്. അതേസമയം ബീജിംഗില്‍ 589 പേർക്കും രോഗം പിടിപെട്ടു എന്നാണ് കണക്ക്.
ഷാങ്‍ഹായിയിലെ ആദ്യ മരണം ജനുവരി 26ന് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം എഎഫ്‍പി ഉള്‍പ്പടെയുള്ള വാർത്ത ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം 28-ാം തിയതി ബീജിംഗിലെ മരണ വാർത്തയും പുറത്തുവന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ടൂറിസം കേന്ദ്രങ്ങള്‍ പൂട്ടുകയും ബീജിംഗിലും ഷാങ്‍ഹായിയിലും പുതുവർഷാഘോഷങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.
'കൊവിഡ് പിടിപെട്ട് ഇറ്റലിയിലെ ആശുപത്രിയില്‍ മരിച്ചുകിടക്കുന്ന ഡോക്ടർമാർ'; ചിത്രം വ്യാജം
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.