Latest Videos

മാസ്‌ക് ധരിക്കേണ്ടതിനെ കുറിച്ച് വ്യാപകമായ പ്രചാരണങ്ങള്‍? വസ്‌തുത അറിയാം

By Web TeamFirst Published Jun 20, 2020, 1:40 PM IST
Highlights

സ്‌ക്രീന്‍ഷോട്ട് സത്യമെങ്കില്‍ പൊതുജനങ്ങളെല്ലാം മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയ ഈ പ്രചാരണത്തിന് പിന്നിലെ വസ്‌തുത എന്താണ്?. 

ജനീവ: ഫേസ് മാസ്‌ക്കുകള്‍ ധരിക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരും രോഗലക്ഷണങ്ങള്‍ ഉള്ളവരും മാത്രമാണ് എന്നൊരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അന്താരാഷ്‌ട്ര മാധ്യമമായ ഫോക്‌സ് ന്യൂസിന്‍റെ റിപ്പോര്‍ട്ട് എന്ന പേരിലാണ് സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്. സ്‌ക്രീന്‍ഷോട്ട് സത്യമെങ്കില്‍ പൊതുജനങ്ങളെല്ലാം മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയ ഈ പ്രചാരണത്തിന് പിന്നിലെ വസ്‌തുത എന്താണ്?. 

സ്‌ക്രീന്‍ഷോട്ടില്‍ പറയുന്ന വിവരങ്ങള്‍

'ആരോഗ്യപ്രവര്‍ത്തകരും രോഗികളെ പരിപാലിക്കുന്നവരും പനിയും കഫക്കെട്ടും അടക്കമുള്ള ലക്ഷണങ്ങളുള്ള രോഗികളും മാത്രമാണ് മാസ്‌ക് ധരിക്കേണ്ടത്'. ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ധയായ ഡോ. ഏപ്രില്‍ ബേല്ലറിന്‍റെ അഭിപ്രായം എന്നാണ് സ്‌ക്രീന്‍ഷോട്ടില്‍ നല്‍കിയിരിക്കുന്നത്. ജൂണ്‍ 11ന് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ഷോട്ട് 25,000ത്തിലേറെ തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. 

 

സംഭവം ശരിയോ

ഫേസ് മാസ്‌ക്കുകള്‍ ധരിക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരും രോഗലക്ഷണങ്ങളുള്ളവരും മാത്രമാണ് എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചതും, എന്നാല്‍ ഏറെ പഴയതും ഇപ്പോള്‍ നിലവിലില്ലാത്തതുമായ നിര്‍ദേശമാണ് സ്‌ക്രീന്‍ഷോട്ടില്‍ പ്രചരിക്കുന്നത്. കൊവിഡ് വ്യാപനം തടയാന്‍ മാസ്‌ക് ധരിക്കുന്നതിനെ കുറിച്ച് പുതുക്കിയ നിര്‍ദേശം ലോകാരോഗ്യ സംഘടന അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അവ പരിശോധിക്കാം. 

ആരൊക്കെ മെഡിക്കല്‍ മാസ്‌ക് ധരിക്കണം?

ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് 19 ലക്ഷണങ്ങളുള്ളവര്‍, കൊവിഡ് സാധ്യതയുള്ളവരെയോ സ്ഥിരീകരിച്ചവരെയോ പരിപാലിക്കുന്നവര്‍, വലിയ തോതില്‍ കൊവിഡ് വ്യാപനമുള്ള ഇടങ്ങളിലുള്ളവരും ഒരു മീറ്റര്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ കഴിയാത്തവരുമായ 60 വയസിന് മുകളിലുള്ളവര്‍, ആരോഗ്യപ്രശ്‌നങ്ങളുള്ള എല്ലാ പ്രായത്തിലും ഉള്‍പ്പെട്ടവര്‍ എന്നിവര്‍ മെഡിക്കല്‍ മാസ്‌ക് ധരിക്കണം എന്ന് WHO പറയുന്നു. 

 

തുണി മാസ്‌ക് ധരിക്കേണ്ടവരോ...

നോണ്‍ മെഡിക്കല്‍ മാസ്‌ക്/ തുണി മാസ്‌ക് ധരിക്കേണ്ടത് ആരൊക്കെയെന്നും WHO വ്യക്തമാക്കിയിട്ടുണ്ട്. എത്രത്തോളം ഗുണകരമാണ് എന്ന് കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ വ്യാപകമായ ഉപയോഗം ലോകാരോഗ്യ സംഘടന പ്രോത്സാഹിപ്പിക്കുന്നില്ല. ഇതേസമയം, വ്യാപകമായി രോഗം വ്യാപിച്ചതും നിയന്ത്രണങ്ങളും സാമൂഹിക അകലവും കുറവുള്ളതുമായ ഇടങ്ങളില്‍ ഇവ ഉപയോഗിക്കാം എന്നാണ് WHO പറയുന്നത്. പൊതു ഗതാഗത സംവിധാനങ്ങള്‍, കടകള്‍ തുടങ്ങി ആളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളില്‍ തുണി മാസ്‌ക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം എന്നാണ് ലോകാരോഗ്യ സംഘടന സര്‍ക്കാരുകളോട് നിര്‍ദേശിക്കുന്നത്.

 

ഏത് മാസ്‌ക്, എവിടെ, എപ്പോള്‍ ഉപയോഗിക്കണം എന്ന കാര്യം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നടപ്പിലാക്കാനുള്ള തീരുമാനം രാജ്യങ്ങള്‍ക്ക് വിട്ടിരിക്കുകയാണ് ലോകാരോഗ്യ സംഘടന

 

നിഗമനം

വുഹാനില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ നാളിന്നുവരെ തങ്ങളുടെ നിഗമനങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകളും പരിഷ്‌കാരങ്ങളും വരുത്തുന്നുണ്ട് ലോകാരോഗ്യ സംഘടന. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മാസ്‌ക് ധരിക്കേണ്ട, ആരോഗ്യപ്രവര്‍ത്തകരും പരിപാലിക്കുന്നവരും രോഗലക്ഷണങ്ങളുള്ളവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും എന്നായിരുന്നു ഏപ്രില്‍ ഡോ. ബേല്ലര്‍ കഴിഞ്ഞ മാര്‍ച്ചില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദേശം പിന്നീട് തിരുത്തി. കൊവിഡ് കാര്യമായി വ്യാപിച്ചതും സാമൂഹിക അകലം ഉറപ്പുവരുത്താന്‍ കഴിയാത്തതുമായ ഇടങ്ങളില്‍ മാസ്‌കോ തുണുകൊണ്ടുള്ള മുഖാവരണമോ നിര്‍ബന്ധമാണ് എന്നാണ് WHOയുടെ അറിയിപ്പ്. 

ലോകാരോഗ്യ സംഘടനയുടെ വിശദീകരണം- വീഡിയോ

 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

click me!