
ദില്ലി: ഇന്നലെ രാത്രിയോടെ നിരവധി വാട്‌സ്‌ആപ്പ് ഉപയോക്‌താക്കള്‍ ആകെ അങ്കലാപ്പിലാണ്. വാട്‌സ്ആപ്പിലെ പ്രധാന ഫീച്ചറുകളിലൊന്നായ ലാസ്റ്റ് സീന്‍ ഉപയോക്താവ് മാറ്റാതെതന്നെ വെള്ളിയാഴ്‌ച രാത്രിയോടെ പെട്ടന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇതു സംബന്ധിച്ച് ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്‌തു. എന്താണ് ഈ സന്ദേശത്തിന് പിന്നിലെ വസ്‌തുത.
പ്രചാരണം ഇങ്ങനെ
'Whatsapp server down: 8:30 തൊട്ട് വാട്സ്ആപ്പ് ഇന്ത്യയിൽ down ആണ്. ലോകത്തിലെ പല രാജ്യത്തും ഇതു നടന്നിട്ടുണ്ട്...ആയതിനാൽ ലാസ്റ്റ് സീൻ, ഓൺലൈൻ ഇവ കാണാൻ കഴിയില്ല. ആരും uninstall ആക്കി ഇൻസ്റ്റാൾ ആക്കാൻ നിക്കണ്ട. നാളെ ശരിയാകും'- എന്നായിരുന്നു വൈറല്‍ സന്ദേശം. കൂടാതെ തകരാര്‍ സംബന്ധിച്ച് ട്വിറ്ററില്‍ #whatsapp ഹാഷ്‌ടാഗില്‍ നിരവധി പരാതികളും പ്രത്യക്ഷപ്പെട്ടു.
വസ്‌തുത എന്ത്
ഇന്നലെ രാത്രി 11 മണി മുതല്‍ വാട്‌സ്ആപ്പ് തകരാറിലായി എന്നാണ് ഇന്ത്യ ടുഡേയും ഇന്ത്യന്‍ എക്‌സ്‌പ്രസും അടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അമേരിക്കയിലും യൂറോപ്പിലും സമാന പ്രശ്‌നങ്ങള്‍ നേരിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വാട്‌സ്‌ആപ്പോ ഉടമകളായ ഫേസ്‌ബുക്കോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ന് രാവിലെ 8.30ഓടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് വൈറല്‍ സന്ദേശത്തിലുള്ളത്. എന്നാല്‍ പ്രശ്‌നങ്ങള്‍ മാറിയതായും അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല(വാട്‌സ്‌ആപ്പിന്‍റെ വിശദീകരണം ലഭ്യമാകുമ്പോള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്).
Read more: വാട്ട്സ്ആപ്പ് പണിപറ്റിച്ചു; പല ഉപയോക്താക്കളും 'ഓണ്‍ലൈനില്‍' നിന്നും അപ്രത്യക്ഷം.!
നിഗമനം
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ സമയം വെള്ളിയാഴ്‌ച രാത്രിയോടെ വാട്‌സ്‌ആപ്പില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രശ്നം പരിഹരിക്കപ്പെട്ടതായി ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയില്‍ മാത്രം 40 കോടി ഉപഭോക്‌താക്കള്‍ വാട്‌സ്‌ആപ്പിനുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫേസ്‌ബുക്കും വാട്‌സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും തകരാറിലായ സംഭവങ്ങള്‍ മുന്‍പുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.