നടുക്കും കാഴ്ച, വീടിന് മുകളില്‍ കുടുങ്ങിയവരെ രക്ഷിച്ച് ബുള്‍ഡോസര്‍ കൈകള്‍; വീഡിയോ ലിബിയയിലോ? Fact Check

Published : Sep 17, 2023, 12:54 PM ISTUpdated : Sep 17, 2023, 01:03 PM IST
നടുക്കും കാഴ്ച, വീടിന് മുകളില്‍ കുടുങ്ങിയവരെ രക്ഷിച്ച് ബുള്‍ഡോസര്‍ കൈകള്‍; വീഡിയോ ലിബിയയിലോ? Fact Check

Synopsis

കനത്ത വെള്ളപ്പൊക്കത്തില്‍ വീടിന് മുകളില്‍ കുടുങ്ങിയവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷിക്കുന്നതാണ് വീഡിയോ

ട്രിപ്പോളി: ഡാനിയേല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് വലിയ വെള്ളപ്പൊക്കവും കെടുതിയുമാണ് ലിബിയയിലുണ്ടായത്. ഇതുവരെ 11000ത്തിലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചു എന്നാണ് കണക്ക്. ഇനിയും ആയിരക്കണക്കിനാളുകള്‍ കാണാമറയത്താണ്. ഈ സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ചളിനിറഞ്ഞ മഴവെള്ളപ്പാച്ചിലിനിടയില്‍ കുടുങ്ങിയ മനുഷ്യരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നതാണ് വീഡിയോ. എന്നാല്‍ പറയപ്പെടുന്നതുപോലെ ലിബിയില്‍ നിന്നുള്ള വീഡിയോ അല്ലിത്. 

പ്രചാരണം

'ലിബിയയിലെ വിജയകരമായ രക്ഷാപ്രവര്‍ത്തനം. ലിബിയയിലെ വെള്ളപ്പൊക്ക ദുരന്തം' എന്നീ വാചകങ്ങളോടെയാണ് വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) പ്രചരിക്കുന്നത്. സെപ്റ്റംബര്‍ 12നാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കനത്ത വെള്ളപ്പൊക്കത്തില്‍ വീടിന് മുകളില്‍ കുടുങ്ങിയവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷിക്കുന്നതാണ് വീഡിയോ. നിരവധി രക്ഷാപ്രവര്‍ത്തകരേയും വീഡിയോയില്‍ കാണാം. ലിബിയ, ലിബിയ ഫ്ലഡ്‌സ് എന്നീ ഹാഷ്‌ടാഗുകളും ഇതിനോടൊപ്പമുണ്ട്. എന്നാല്‍ ഈ വീഡിയോയ്‌ക്ക് ലിബിയയുമായോ അവിടുത്തെ പ്രളയമായോ യാതൊരു ബന്ധവുമില്ല എന്നതാണ് മനസിലാക്കേണ്ടത്. 

വസ്‌തുത

വീഡിയോ ലിബിയയില്‍ നിന്നുള്ളതല്ല, ചൈനയിലേതാണ് എന്ന് ട്വീറ്റിന് താഴെ ചിലര്‍ കമന്‍റുകളിട്ടുണ്ട്. ഇതിനാല്‍തന്നെ വീഡിയോയെ കുറിച്ച വിശദമായി പരിശോധിച്ചു. വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ടുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ചില ചൈനീസ് മാധ്യമങ്ങളുടെ വാര്‍ത്തയിലേക്കാണ് പ്രവേശിച്ചത്.

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലങ്ങളിലൊന്ന്- സ്ക്രീന്‍ഷോട്ട്

ഇവ വിശദമായി പരിശോധിച്ചപ്പോള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലി 2023 ഓഗസ്റ്റ് ഒന്നിന് ചെയ്ത ഒരു ട്വീറ്റ് കണ്ടെത്തി. ഇപ്പോള്‍ പ്രചരിക്കുന്ന സമാന വീഡിയോയാണ് ട്വീറ്റിനൊപ്പമുള്ളത്. എന്നാല്‍ 'ബെയ്‌ജിങ്ങില്‍ വീടിന് മുകളില്‍ കുടുങ്ങിയവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷിക്കുന്ന ദൃശ്യങ്ങളാണിത്' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പീപ്പിള്‍സ് ഡെയ്‌ലിയുടെ ട്വീറ്റ്. ഇരു വീഡിയോകളും സമാനമാണ് എന്നതിനാല്‍ ദൃശ്യങ്ങള്‍ ലിബിയയില്‍ നിന്നുള്ളതാണ് എന്ന പ്രചാരണം വ്യാജമാണ്. ചൈനയില്‍ നിന്നുള്ള പഴയ ദൃശ്യമാണ് ലിബിയയിലെ ഇപ്പോഴത്തേത് എന്ന പേരില്‍ പ്രചരിക്കുന്നത്. 

Read more: 'ആരാധകരെ ശാന്തരാകുവിന്‍, പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ രോഹിത് ശര്‍മ്മയുടെ ചിത്രം'; പ്രചാരണം പൊളിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check