
വ്യാജ പ്രചാരണങ്ങള്‍ അവസാനിക്കാത്ത ഒരാഴ്‌ചയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വാരം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ നോക്കാം.
മൈതാനത്ത് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി എന്ന തരത്തിലൊരു വീഡിയോ. ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരുന്നു ഇത്. രണ്ട് താരങ്ങള്‍ പരസ്‌പരം ജേഴ്‌സികളില്‍ പിടിച്ച് തര്‍ക്കിക്കുന്നതും അംപയര്‍ ഇടപെട്ട് രംഗം ശാന്തമാക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സമീപത്തായി ഇന്ത്യന്‍ ജേഴ്‌സിയില്‍ ഒരു താരത്തെയും അനവധി പാക് താരങ്ങളെയും കാണാം. എന്താണ് ഈ വീഡിയോയുടെ വസ്‌തുത?
ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ ഇത്തരമൊരു സംഭവം മൈതാനത്തുണ്ടായതായി ആധികാരികമായ വാര്‍ത്തകളും പരിശോധനയില്‍ ലഭ്യമായില്ല. അതിനാല്‍ തന്നെ വീഡിയോയുടെ യാഥാര്‍ഥ്യം ചോദ്യചിഹ്നമായി. വീഡിയോയില്‍ പലയിടത്തും കൈകളില്‍ അസ്വാഭാവിക തോന്നുന്നത് ഈ ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതമാവാമെന്ന ആദ്യ സൂചന നല്‍കി. ഇതേത്തുടര്‍ന്ന്, വീഡിയോ എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഉറപ്പിക്കാനായി. മൈതാനത്ത് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങള്‍ ഏറ്റുമുട്ടി എന്ന തരത്തിലുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പ്രചാരണം 2
ഓടിക്കൊണ്ടിരിക്കുന്ന ഒരു ആംബുലന്‍സിന്‍റെ പിന്‍വാതില്‍ നിന്നും സ്ട്രെച്ചർ സഹിതം റോഡിലേക്ക് വീഴുന്ന രോഗി. ഈ ദൃശ്യങ്ങള്‍ വൈറലായത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള വീഡിയോയാണ് ഇതെന്നാണ് അവകാശവാദം. അനവധി പേരാണ് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
എന്നാല്‍, തമിഴ്‌നാട്ടിലെ ഹൈവേയിൽ ആംബുലൻസിൽ നിന്ന് രോഗി പുറത്തേക്ക് വീണതായുള്ള വീഡിയോ പ്രചാരണം വ്യാജമായിരുന്നു. ഇതും എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോയാണ്. വീഡിയോയില്‍ കാണുന്ന ഭൂപ്രകൃതിയും റോഡുമൊന്നും ഇന്ത്യന്‍ രൂപത്തിലുള്ളവയായിരുന്നില്ല.
സൗജന്യ മൊബൈല്‍ ഫോണ്‍ റീചാര്‍ജിനെ കുറിച്ചായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ മറ്റൊരു വ്യാജ പ്രചാരണം. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ചത് എല്ലാവരും അറിഞ്ഞ വാര്‍ത്തയായിരുന്നു. വിജയാഘോഷ ഭാഗമായി എല്ലാവര്‍ക്കും മൂന്ന് മാസത്തെ സൗജന്യ റീചാര്‍ജ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്നു എന്നായിരുന്നു വാട്‌സ്ആപ്പ് പ്രചാരണം. എന്നാല്‍ പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരോ ഇത്തരമൊരു സൗജന്യ റീചാര്‍ജ് പ്രഖ്യാപനം നടത്തിയിട്ടില്ലായെന്ന് പിഐബി ഫാക്‌ട് ചെക്ക് അറിയിച്ചു. രാജ്യത്ത് സൗജന്യ മൊബൈല്‍ റീചാര്‍ജിനെ കുറിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ഇതാദ്യമല്ല. മുമ്പും അനേകം വ്യാജ പ്രചാരണങ്ങള്‍ റീചാര്‍ജുകളെ കുറിച്ചുണ്ടായിട്ടുണ്ട്.