
ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കടത്തിക്കൊണ്ടുപോയി എന്ന തരത്തിലൊരു വീഡിയോ പ്രചാരണം സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) സജീവമാണ്. ഒരു വാഹനത്തില്‍ നില്‍ക്കുന്നവര്‍ ഇവിഎം ഉയര്‍ത്തിക്കാട്ടുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്താണ് ഈ വീഡിയോയുടെ വസ്തുത?
പ്രചാരണം
ബിജെപി ഇവിഎം തട്ടിപ്പ് നടത്തുന്നു, മെഷീനുകള്‍ കടത്തിക്കോണ്ടുപോകുന്നു എന്ന ആരോപണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരു വാഹനവും അതിന് ചുറ്റും നിരവധി പേര്‍ കൂടിനില്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്തോ പ്രശ്‌നമാണ് സ്ഥലത്ത് നടക്കുന്നത് എന്ന് വ്യക്തം. വാഹനത്തിന് മുകളില്‍ നില്‍ക്കുന്നവര്‍ ഇവിഎമ്മുകള്‍ ഉയര്‍ത്തിക്കാട്ടുന്നത് വീഡിയോയില്‍ കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നില്‍ക്കുന്നതും ആളുകളുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.
വസ്തുതാ പരിശോധന
ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ ലോക്സഭ തെരഞ്ഞെടുപ്പ് 2024ലേത് അല്ല. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ വീഡിയോയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാരണാസിയില്‍ ഒരു വാഹനത്തില്‍ കൊണ്ടുവരികയായിരുന്ന ഇവിഎമ്മുകള്‍ സമാജ്‌വാദി പാര്‍ട്ടി അണികള്‍ പിടികൂടുന്നതിന്‍റെ വീഡിയോയാണിത് എന്നാണ് ബൂംലൈവ് കണ്ടെത്തിയിരിക്കുന്നത്. 2022ലെ യുപി തെരഞ്ഞെടുപ്പിന്‍റെ രണ്ട് ദിവസം മുമ്പായിരുന്നു ഈ സംഭവം.
നിഗമനം
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ഇവിഎം കടത്തിക്കൊണ്ടുപോയി എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ 2022ലേതാണ്. നിലവിലെ പൊതു തെരഞ്ഞെടുപ്പുമായി വീഡിയോയ്ക്ക് ബന്ധമൊന്നുമില്ല.
Read more: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്രിവാളിന്‍റെ മുഖത്തടിച്ചോ? വീഡിയോയുടെ വസ്‌തുത
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.