ശ്രീശൈലം റോഡില്‍ പുള്ളിപ്പുലി രണ്ടുപേരെ കടിച്ചുകൊന്നുവെന്ന് ചിത്രങ്ങള്‍ സഹിതം പ്രചാരണം; സത്യമോ?

By Web TeamFirst Published Aug 30, 2020, 3:28 PM IST
Highlights

പുള്ളിപ്പുലിയുടെ ആക്രമണത്തിന്‍റേതായി ഒരുപിടി ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പുള്ളിപ്പുലി കറങ്ങിനടക്കുന്നതിന്‍റെയും ആളുകള്‍ പ്രാണരക്ഷാര്‍ഥം മരത്തില്‍ കയറിയിരിക്കുന്നതുമാണ് ചിത്രങ്ങളിലുള്ളത്.

ഹൈദരാബാദ്: പുള്ളിപ്പുലിയുടേയും കടുവയുടേയും ആക്രമണം കേരളത്തിന് അത്ര പുതിയ കേള്‍വിയല്ല. മലയാര മേഖലകളില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് വിധേയരായി നിരവധി ജീവനുകള്‍ കേരളത്തില്‍ പൊലിഞ്ഞിട്ടുണ്ട്. സമാനമായി ഹൈദരാബാദ്- ശ്രീശൈലം പാതയില്‍ രണ്ടുപേരെ പുള്ളിപ്പുലി ആക്രമിച്ചു കൊന്നോ?. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് സംശയം ജനിപ്പിക്കുന്നത്. 

 

പ്രചാരണം ഇങ്ങനെ

പുള്ളിപ്പുലിയുടെ ആക്രമണത്തിന്‍റേതായി ഒരുപിടി ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പുള്ളിപ്പുലി കറങ്ങിനടക്കുന്നതിന്‍റെയും ആളുകള്‍ പ്രാണരക്ഷാര്‍ഥം മരത്തില്‍ കയറിയിരിക്കുന്നതുമാണ് ചിത്രങ്ങളിലുള്ളത്. സമീപത്ത് മറിഞ്ഞുകിടക്കുന്ന ബൈക്കും മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഒരാളുടേയും ചിത്രവും ഇതിലുണ്ട്. ശ്രീശൈലം റോഡിലാണ് സംഭവം എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ പറയുന്നത്.   

വസ്‌തുത

പ്രചരിക്കുന്ന ചിത്രങ്ങള്‍ ശ്രീശൈലത്തെ പുള്ളിപ്പുലി ആക്രമണത്തിന്‍റേതല്ല എന്ന് തറപ്പിച്ചു പറയാം. പ്രചരിക്കുന്ന ചിത്രങ്ങള്‍ 2018ലേതാണ് എന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായി. മഹാരാഷ്‌ട്രയില്‍ നടന്ന സംഭവമാണ് ഇതെന്ന് ചിത്രത്തിനൊപ്പമുള്ള വാര്‍ത്ത പറയുന്നു. വനപാലകര്‍ പുള്ളിപ്പുലിയെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തിന്‍റെ വീഡിയോയും ലഭ്യമാണ്. 

 

നിഗമനം

ശ്രീശൈലം റോഡില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണ്. മഹാരാഷ്‌ട്രയില്‍ 2018ല്‍ നടന്ന പുള്ളിപ്പുലി ആക്രമണത്തിന്‍റെ ചിത്രം സഹിതമാണ് തെറ്റായ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. 

മാസ്‌ക് ഉപയോഗിക്കുന്നതിന്‍റെ പരിണിത ഫലം ഈ രോഗങ്ങളോ; ചിത്രങ്ങളും വസ്‌തുതയും

ശരീര സൗന്ദര്യം കൂടിപ്പോയതിന് പാകിസ്ഥാനില്‍ അധ്യാപികയെ സ്‌കൂള്‍ പുറത്താക്കിയെന്ന് വാര്‍ത്ത; ചിത്രം മോഡലിന്‍റേത്

click me!