
ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങളും തുടര്‍ക്കഥ. സംഘര്‍ഷത്തിന്‍റെതായി ഇസ്രയേലിലും ഗാസയിലും നിന്നും എന്നവകാശപ്പെട്ട് പുറത്തുവന്ന നിരവധി വീഡിയോകളാണ് ഇതിനകം വ്യാജമാണ് എന്ന് തെളിഞ്ഞത്. ഇവയില്‍ പലതിന്‍റെയും വസ്‌തുത ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക് ടീം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ എക്‌സില്‍ (പഴയ ട്വിറ്റര്‍) വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഒരു വീഡിയോയുടെ വസ്‌തുത കൂടി നോക്കാം.
പ്രചാരണം
ഇസ്രയേല്‍ യുദ്ധ ഹെലികോപ്റ്റര്‍ ഹമാസ് വെടിവച്ചിടുന്നതിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ പങ്കുവെയ്‌ക്കപ്പെടുന്നത്. പലസ്‌തീനിലെ ഗാസയില്‍ ഇസ്രയേലിന്‍റെ യുദ്ധ ഹെലികോപ്റ്റര്‍ ഹമാസ് വെടിവച്ചിട്ടു എന്ന കുറിപ്പോടെയാണ് വീഡിയോ ഡോ. ഹണി ചൗധരി എന്നയാള്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. 18 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഒക്ടോബര്‍ എട്ടാം തിയതിയാണ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഒരു ഹെലികോപ്റ്റര്‍ പറന്നുപോകുന്നതും അതിനെ ദൂരെ നിന്ന് മിസൈലുകള്‍ അയച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഒടുവില്‍ വീഴ്‌ത്തുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
വസ്‌തുത
ഇസ്രയേലിന്‍റെ യുദ്ധ ഹെലികോപ്റ്റര്‍ ഹമാസ് വെടിവച്ചിടുന്നതായി പ്രചരിക്കുന്ന വീഡിയോ യഥാര്‍ഥമല്ല എന്നതാണ് ഏവരും മനസിലാക്കേണ്ടത്. വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയതിലൂടെ വസ്‌തുത കണ്ടെത്താനായി. അര്‍മാ 3 എന്ന ഗെയിമിലെ ദൃശ്യമാണ് ഇസ്രയേല്‍ ഹെലികോപ്റ്റര്‍ ഹമാസ് വെടിവച്ചിടുന്നു എന്ന തലക്കെട്ടുകളില്‍ പ്രചരിക്കുന്നത്. KA-50 Battle helicopter shot down by FIM-92F Advanced Stinger Missile l St.77 MilSim ARMA3 #shorts എന്ന തലക്കെട്ടില്‍ സമാന ദൃശ്യം യൂട്യൂബില്‍ കണ്ടെത്താന്‍ സാധിച്ചു. അതേസമയം ഹമാസിന്‍റെ ഹെലികോപ്റ്റര്‍ ഇസ്രയേല്‍ വെടിവച്ചിടുന്നതിന്‍റെ വീഡിയോയാണിത് എന്ന പ്രചാരണവും പരിശോധനയില്‍ കണ്ടെത്താനായി.
യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോ
Read more: പലസ്‌തീന് പരസ്യ പിന്തുണയുമായി അയര്‍ലന്‍ഡിലെ ഫുട്ബോള്‍ കാണികള്‍? Fact Check
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.