
മൈസൂരു: അമിതവേഗതയിലെത്തിയ ട്രക്ക് മുന്നിലുള്ള കാറുകളെ തവിടുപൊടിയാക്കി ഇടിച്ചുകയറുന്നു. മൈസൂരുവില്‍ നടന്ന അപകടം എന്ന തലക്കെട്ടില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു ഈ ദൃശ്യം. എന്നാല്‍ ഈ ദൃശ്യം മൈസൂരുവില്‍ നിന്നുള്ളതല്ല എന്നതാണ് വാസ്‌തവം.
പ്രചാരണം ഇങ്ങനെ
അപകടത്തിന്‍റേതായി ഫേസ്‌ബുക്കിലും ട്വിറ്ററിലും യൂട്യൂബിലും നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെട്ടത്. 'മൈസൂരു റോഡില്‍ കെങ്കേരിക്ക് സമീപമാണ് അപകടമുണ്ടായത്. അല്‍പം മുന്‍പ് പകര്‍ത്തിയ ദൃശ്യമാണിത്'. വൈറല്‍ ദൃശ്യത്തിനൊപ്പമുള്ള തലക്കെട്ട് ഇതായിരുന്നു.
വസ്‌തുത
മൈസൂരുവില്‍ നിന്നുള്ളതല്ല, റഷ്യയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. Press Plus എന്ന യൂട്യൂബ് ചാനലില്‍ ഈ വര്‍ഷം ജൂണ്‍ 17ന് ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ളതാണ് വീഡിയോ എന്ന് വിവരണം വ്യക്തമാക്കുന്നു.
വസ്‌തുതാ പരിശോധനാ രീതി
ദ് ക്വിന്‍റിന്‍റെ ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചും ഇന്‍വിഡ് വീഡിയോ ടൂളുമാണ് സത്യം പുറത്തുകൊണ്ടുവന്നത്. വീഡിയോ ന്യൂസ് ഏജന്‍സിയായ റപ്‌റ്റ്‌ലിയും ഈ ദൃശ്യം അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. റഷ്യയിലെ ഈ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചെന്നും ഏഴ് പേര്‍ക്ക് പരിക്കേറ്റതായും റപ്‌റ്റ്‌ലിയുടെ ഡിസ്‌ക്രിപ്‌ഷനില്‍ പറയുന്നു.
നിഗമനം
മൈസൂരുവില്‍ നടന്ന വലിയ അപകടം എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യം റഷ്യയില്‍ നിന്നുള്ളതാണ്. അമിതവേഗതയിലെത്തിയ ട്രക്ക് അഞ്ച് വാഹനങ്ങള്‍ക്ക് മീതെ പാഞ്ഞുകയറുന്നതായിരുന്നു ദൃശ്യത്തില്‍.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.