
'മാസ്ക് ധരിക്കാത്ത യുവാക്കള്‍ക്ക് ദില്ലി പൊലീസിന്‍റെ പത്ത് മണിക്കൂര്‍ ജയില്‍ ശിക്ഷ.' മാസ്ക് ധരിക്കാത്തതിന് ജയില്‍ ശിക്ഷയെന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്? യുവാവിനെ പൊലീസ് വാനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്ന മാസ്ക് ധരിച്ച പൊലീസുകാരുടെ ചിത്രത്തോടെയാണ് പ്രചാരണം വ്യാപകമാവുന്നത്. ദില്ലിയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെയാണ് ദില്ലി പൊലീസിന്‍റെ കര്‍ശന നടപടിയെന്നാണ് ചിത്രത്തിനുള്ള വിവരണം.
എന്നാല്‍ ദില്ലി പൊലീസിന്‍റെ ചിത്രങ്ങളെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത് മധ്യപ്രദേശ് പൊലീസിന്‍റെ ചിത്രമാണ്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന സംഭവത്തിന്‍റെ ചിത്രങ്ങളാണ് വ്യാജ വിവരണത്തോടെ വ്യാപകമായി പ്രചാരണം നേടിയത്. ചിത്രത്തിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാരെ തിരിച്ചറിയാന്‍ സാധിച്ചെന്നാണ് വസ്തുതാ പരിശോധക വെബ്സൈറ്റായ ബൂം ലൈവ് വിശദമാക്കുന്നത്.
കൊവിഡ് വ്യാപകമായതോടെ മധ്യപ്രദേശിലെ ഉജ്ജയിനിലും കര്‍ശന നിയന്ത്രണങ്ങളാണ് സ്വീകരിച്ചിരിക്കുന്നത് ഉജ്ജയിനില്‍ മാസ്ക് ധരിക്കാത്തവരെ പത്ത് മണിക്കൂര്‍ തുറന്ന ജയിലില്‍ അടയ്ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോടൊപ്പം ഉപയോഗിച്ച ചിത്രമാണ് ദില്ലി പൊലീസിനെതിരായ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
എന്നാല്‍ പൊലീസ് വാഹനത്തിലെ രജിസ്ട്രേഷന്‍ നമ്പര്‍ മധ്യപ്രദേശിലേതാണ്. ചിത്രത്തിന് പശ്ചാത്തലത്തിലുള്ള പെട്രോള്‍ പമ്പും ഉജ്ജയിനിലേതാണെന്ന് കണ്ടെത്താന്‍ ബൂം ലൈവിന് സാധിച്ചു. എന്നാല്‍ എന്ന് നടന്നതാണ് സംഭവമെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
മാസ്ക് ധരിക്കാത്തവരെ ദില്ലി പൊലീസ് ജയിലില്‍ അടയ്ക്കുന്നതായ പ്രചാരണം വ്യാജമാണ്.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.