എസ്‌പിബിയുടെ ഭൗതികശരീരം ആശുപത്രി വിട്ടുനല്‍കിയത് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയ ശേഷമോ?

By Web TeamFirst Published Sep 28, 2020, 4:04 PM IST
Highlights

അന്തരിച്ച പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രി ബില്ലടയ്ക്കാന്‍ കുടുംബത്തെ സഹായിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്?

അന്തരിച്ച ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആശുപത്രി ബില്ലടയ്ക്കാന്‍ കുടുംബത്തെ സഹായിച്ചത് കേന്ദ്രസര്‍ക്കാരെന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്. പ്രശസ്ത ഗായകന്‍ അന്തരിച്ച് 24 മണിക്കൂര്‍ കഴിയും മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ എസ്പിബിയുടെ പേരില്‍ പ്രചാരണം ശക്തമായത്.

51 ദിവസത്തെ ചികിത്സയ്ക്കായി 3 കോടി രൂപയില്‍ അധികം ചെലവായി. 1.85 കോടി രൂപ ബില്‍ തുകയില്‍ ബാലന്‍സ് നല്‍കാനുണ്ടായിരുന്നു. ഇത് നല്‍കാതെ മൃതദേഹം ഏറ്റെടുക്കാന്‍ സാധിക്കുമായിരുന്നില്ല. ചെലവ് എസ്പിബിയുടെ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അവരെ അവഗണിച്ചു. തമിഴ്, തെലുഗ് ദേശസ്നേഹികളും വന്നില്ല. ദില്ലിയിലേക്കുള്ള അപേക്ഷയില്‍ പ്രശ്നം പരിഹരിച്ചു. ഇങ്ങനെയാണ് എസ്പിബിയുടെ മരണത്തിന് പിന്നാലെ വ്യാപകമായ പ്രചാരണം അവകാശപ്പെടുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ മകള്‍ ആണ് ബില്ല് അടച്ചതെന്നും പ്രചാരണം ശക്തമാണ്.

ഈ പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് എസ്‌പിബിയുടെ മകന്‍ എസ് പി ചരണ്‍ പറയുന്നു. എസ്പിബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് എസ് പി ചരണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രചാരണം അസംബന്ധമാണെന്ന് എസ് പി ചരണ്‍ പറഞ്ഞു. എന്തിനാണ് ആളുകള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാവുന്നില്ല. ഇത് ഈ വിഷയങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നവരെ എത്രയധികം വിഷമിപ്പിക്കുന്നുവെന്ന് ഇത് ചെയ്യുന്നവര്‍ തിരിച്ചറിയുന്നില്ലെന്നാണ് എസ് പിബിയുടെ മകന്‍ എസ് പി ചരണ്‍ വിശദമാക്കുന്നത്. ഇക്കാര്യം മറ്റുള്ളവരെ ധരിപ്പിക്കേണ്ട ആവശ്യമില്ലെങ്കില്‍ കൂടിയും വാര്‍ത്ത സമ്മേളനം നടത്തി ചിലവുകളേക്കുറിച്ച് വ്യക്തമാക്കുമെന്നും എസ് പി ചരണ്‍ വിശദമാക്കി.

എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആശുപത്രി ബില്ലടയ്ക്കാന്‍ കുടുംബത്തെ സഹായിച്ചത് കേന്ദ്രസര്‍ക്കാരെന്ന പ്രചാരണം വ്യാജമാണ്

click me!