വീണ്ടും ചൈനക്കെതിരെ ലോകം; പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്ന പുതിയ വൈറസിന് പിന്നില്‍ രാജ്യമെന്ന് പ്രചാരണം

By Web TeamFirst Published Sep 22, 2020, 3:32 PM IST
Highlights

കൊറോണ വൈറസിന് പിന്നാലെ നിരവധിപ്പേരെ ബാധിച്ച ബ്രൂസെല്ലോസിസിന് കാരണം ചൈനയിലെ ലാബ് പുറത്തുവിട്ട പുതിയ വൈറസാണെന്നുള്ള രീതിയിലുള്ള പ്രചാരണങ്ങളിലെ വസ്തുതയെന്താണ്? 

'കൊവിഡിനേക്കാള്‍ മാരകവും പ്രത്യുല്‍പാദന ശേഷിയെ സാരമായി ബാധിക്കുന്നതുമായ വൈറസിനെ പുറത്തുവിട്ടത് ചൈന'. കൊറോണ വൈറസിന് പിന്നാലെ നിരവധിപ്പേരെ ബാധിച്ച ബ്രൂസെല്ലോസിസിന് കാരണം ചൈനയിലെ ലാബ് പുറത്തുവിട്ട പുതിയ വൈറസാണെന്നുള്ള രീതിയിലുള്ള പ്രചാരണങ്ങളിലെ വസ്തുതയെന്താണ്? 

നാലായിരത്തിലധികം പേരെ ബാധിച്ച പുതിയ വൈറസ് ചൈനയുടെ സൃഷ്ടിയാണ്. ചൈനയിലെ സോങ്മു ലാന്‍സോ ബയോളജിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലാബാണ് അപകടകാരിയായ വൈറസിനെ ലീക്ക് ചെയ്തതെന്നായിരുന്നു വ്യാപകമായ പ്രചാരണം. കൊവിഡ് വ്യാപനവുമായി കൂട്ടിക്കലര്‍ത്തിയായിരുന്നു പ്രചാരണങ്ങളില്‍ ഏറിയ പങ്കും. ഫേസ് ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയിലടക്കം പ്രചാരണം വ്യാപകമായിരുന്നു.

വൈറസ് അല്ല ബാക്‌ടീരിയ!

എന്നാല്‍ ബ്രൂസെല്ലോസിസ് പുതിയ വൈറസ് മൂലമുള്ള അസുഖമല്ലെന്നാണ് വസ്തുത. പ്രത്യുല്‍പാദന ശേഷിയെ വരെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള ബ്രൂസെല്ലോസിസിന് കാരണം ഒരു ബാക്ടീരിയയാണ്. മൃഗജന്യമായ ഈ ബാക്ടീരിയബാധ ഇതിന് മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഇണക്കി വളര്‍ത്തുന്ന ജീവികളില്‍ നിന്നാണ് ഈ ബാക്ടീരിയ പടരുന്നത്. 

പാല്‍ വ്യവസായവുമായി ബന്ധപ്പെട്ട് ഹരിയാനയിലും ഗുജറാത്തിലും ഈ രോഗം ഇതിന് മുന്‍പും റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. നിലവിലെ രോഗബാധയ്ക്ക് പിന്നില്‍ വാക്സിന്‍ ഉല്‍പാദനത്തിനിടെയുള്ള വീഴ്ച്ചയാണ്. ബ്രൂസെല്ലാ വാക്സിന്‍ ഉല്‍പാദനത്തിന് ശേഷം ലാബ് ശുചീകരണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ കാലപ്പഴക്കമാണ് നിലവിലെ രോഗബാധയ്ക്ക് കാരണം. ഫാക്ടറി ശുചീകരിക്കാനുപയോഗിച്ച ശേഷമുള്ള ഗ്യാസിലൂടെയാണ് ഇവ പുറത്ത് പോയത്. 


ബ്രൂസെല്ലോസിസിന് കാരണമായ പുതിയ വൈറസിനെ പുറത്ത് വിട്ടത് ചൈനയാണെന്ന പേരിലെ പ്രചാരണം വ്യാജമാണ്.

click me!