
സൂറിച്ച്: 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ രാജ്യങ്ങള്‍ക്കൊപ്പം ചേരാന്‍ മൊറോക്കോയും തീരുമാനിച്ചു. സംയുക്ത ബിഡാണ് രാജ്യങ്ങള്‍ അവതരിപ്പിക്കുക. യൂറോപ്പിനും ആഫ്രിക്കയ്ക്കും അറബ് സമൂഹത്തിനും ഒരു പോലെ പ്രധാന്യമുള്ള ബിഡിന് കൂടുതല്‍ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുക്രെയ്‌നും നേരത്തെ ഈ രാജ്യങ്ങള്‍ക്കൊപ്പം ചേരുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ പിന്മാറാനാണ് സാധ്യത.
അര്‍ജന്റീന, യുറുഗ്വെ, പരാഗ്വെ, ചിലെ രാജ്യങ്ങള്‍ ഒരുമിച്ചുള്ള ബിഡും 2030 ലോകകപ്പിനായി ശ്രമിക്കും. 2017ല്‍ അര്‍ജന്റീന, ഉറൂഗ്വേ, പരാഗ്വേ എന്നിവര്‍ ഫിഫയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ചിലെയും രംഗത്തെത്തിയത്. ഉറുഗ്വേ 1930ലും ചിലെ 1962ലും അര്‍ജന്റീന 1978ലും ലോകകപ്പ് വേദിയായിരുന്നു. 2014 ലോകകപ്പിന് വേദിയായത് ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലായിരുന്നു. സൗദി, ഈജിപ്റ്റ്, ഗ്രീസ് രാജ്യങ്ങള്‍ സംയുക്തമായും 2030 ലോകകപ്പിനായി ശ്രമിക്കുന്നുണ്ട്. 2026ലെ ലോകകപ്പിന് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്ത വേദിയാവും.
അതേസമയം, ശീതകാല ലോകകപ്പിന് താരങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. താരങ്ങളുടെ സംഘടനയായ ഫിഫ്‌പ്രോ നടത്തിയ സര്‍വ്വെയില്‍ 89 ശതമാനം കളിക്കാരും സീസണിന് ഇടയ്ക്ക് ലോകകപ്പ് നടത്തുന്നതിന് എതിരാണ്. ഖത്തര്‍ വേദിയായ ഫുട്‌ബോള്‍ ലോകപ്പ് ശ്രദ്ധയാകര്‍ഷിച്ചത് സീസണിന് ഇടക്ക് നടന്ന ടൂര്‍ണമെന്റെന്ന നിലയില്‍ കൂടിയായിരുന്നു. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടന്ന ടൂര്‍ണമെന്റ് സംഘാടന മികവുകൊണ്ടും മത്സരങ്ങളുടെ മേന്മകൊണ്ടും ഏറ്റവും മികച്ച ലോകകപ്പെന്ന് പോലും അഭിപ്രായം ഉയര്‍ന്നെങ്കിലും കളിക്കാര്‍ക്ക് അത്ര ഇഷ്ടമായില്ലെന്ന സര്‍വ്വെ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ഫുട്‌ബോള്‍ താരങ്ങളുടെ സംഘടനായ ഇന്റര്‍നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് ആണ് ലോകകപ്പ് കളിച്ച 64 താരങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. ഇതില്‍ 89 ശതമാനം പേരും പറഞ്ഞത് ശീതകാല ലോകകപ്പ് വേണ്ടെന്നാണ് പ്രതികരിച്ചത്. വെറും 11 ശതമാനം പേരാണ് ശീതകാല ലോകകപ്പിനെ പിന്തുണച്ചത്. ഖത്തര്‍ ലോകകപ്പില്‍ ക്ലബ് മത്സരങ്ങളില്‍ നിന്ന് കളിക്കാര്‍ നേരിട്ട് ലോകകപ്പിന് വരികയായിരുന്നു.
ഐപിഎല്ലിന് മുമ്പ് ആര്‍സിബിക്ക് തിരിച്ചടി, കോടികള്‍ മുടക്കി സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!