
കോപ്പന്‍ഹേഗന്‍: യൂറോ കപ്പിലെ സ്പെയിന്‍-ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്പെയിന്‍ ഗോള്‍ കീപ്പര്‍ ഉനായ് സൈമണ്‍ മെന്‍ഡിബില്ലിന്‍റെ പൊറുക്കാനാവാത്ത പിഴവില്‍ പിറന്ന സെല്‍ഫ് ഗോള്‍ കണ്ട് ആരാധകരുടെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. മത്സരത്തിന്‍റെ ഇരുപതാം മിനിറ്റില്‍ പെദ്രിയുടെ നിരുദ്രപവകരമായൊരു ബാക് പാസാണ് സെമണിന്‍റെ അബദ്ധത്തില്‍ ഗോളായി മാറിയത്.
എന്നാല്‍ ഇത്തവണത്തെ യൂറോ പ്രീ ക്വാര്‍ട്ടറിലെത്തുമ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ഇടുകയാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ പിറന്നത് ഒമ്പത് സെല്‍ഫ് ഗോളുകളാണ്. യൂറോ കപ്പിന്‍റെ ചരിത്രത്തില്‍ 1960 മുതല്‍ 2020 വരെ ആകെ പിറന്നത് ഒമ്പത് ഗോളുകള്‍ മാത്രമാണ്. എന്നാല്‍ ഇത്തവണ പ്രീ ക്വാര്‍ട്ടറെത്തിയപ്പോള്‍ തന്നെ ഒമ്പത് ഗോളുകള്‍ പിറന്നു.
ഇത്തവണ യൂറോയിലെ ആദ്യ ഗോള്‍ തന്നെ സെല്‍ഫ് ഗോളായിരുന്നു. ഇറ്റലിക്കെതിരായ പോരാട്ടത്തില്‍ ടര്‍ക്കി താരം മെറിഹ് ഡേമിറലിന്‍റെ വകയായിരുന്നു ഈ യൂറോയിലെ ആദ്യ ഗോളും ആദ്യ സെല്‍ഫ് ഗോളും. ജര്‍മനിക്കെതിരെ പോര്‍ച്ചുഗലിന്‍റെ റൂബന്‍ ഡയസും റാഫേല്‍ ഗുറേറൊയും സ്വന്തം വലയില്‍ പന്തെത്തിച്ചു.
ജര്‍മനി-ഫ്രാന്‍സ് പോരാട്ടത്തില്‍ ഫ്രാന്‍സ് ജയിച്ചു കയറിയത് ജര്‍മന്‍ പ്രതിരോധനിര താരം മാറ്റ് ഹമല്‍സിന്‍റെ സെല്‍ഫ് ഗോളിലായിരുന്നു. സ്ലൊവാക്യക്കെതിരെ പോളണ്ടിന്‍റെ വോജ്സിക് സെ സെനിയും ബെല്‍ജിയത്തിനെതിരെ ഫിന്‍ലന്‍ഡിന്‍റെ ലൂക്കാസ് ഹാര്‍ഡെക്കിയും സ്വന്തം വലയില്‍ പന്തെത്തിച്ചവരാണ്.
സ്പെയിനെതിരായ മത്സരത്തില്‍ സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ഡുബ്രാവ്കയും ജുറാജ് കുക്കയും സ്വന്തം വലയിലേക്ക് പന്തടിച്ചു കയറ്റി. ഇപ്പോഴിതാ സൈമണിന്‍റെ പിഴവില്‍ സ്പെയിനിന്‍റെ പെദ്രിയും സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ ഈ യൂറോയിലെ ഗോള്‍ഡന്‍ ബോള്‍ സെല്‍ഫ് ഗോള്‍ സ്വന്തമാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!