
കാൻസാസ് സിറ്റി: നാടകീയമായ നിമിഷങ്ങൾക്കൊടുവിൽ ഗ്രൂപ്പ് ജെ യിൽ നിന്നും അർജന്റീനയെ കൂടാതെ ഓസ്ട്രിയയും, അൾജീരിയയും നോക്കൗട്ട് റൗണ്ടിലേക്ക്. കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഓസ്ട്രിയ- അൾജീരിയ പോരാട്ടത്തിൽ ഇരുടീമുകളും 3 ഗോൾ വീതമടിച്ച് പിരിഞ്ഞതോടെ മൂന്നാം സ്ഥാനത്തുള്ള മികച്ച എട്ട് ടീമുകളുടെ പട്ടികയിൽ നിന്നും ഇറാൻ പുറത്ത്. നോക്കൗട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇറാന്റെ പ്രതീക്ഷകൾക്കേറ്റ തിരിച്ചടി കൂടിയായിരുന്നു കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ പിറന്ന ആറ് ഗോളുകൾ.
അത്യന്തം ആവേശകരമായ മത്സരത്തിൽ ഇരുപത്തിയെട്ടാം മിനിറ്റിൽ അർനൗടോവിക്കിന്റെ ഗോളിലൂടെയാണ് ഓസ്ട്രിയ മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതി തുടങ്ങിയതും ഓസ്ട്രിയ റാഫിക് ബെൽഗ്ഹാളിലൂടെ സമനിലപിടിച്ചു. അൻപത്തിയഞ്ചാം മിനിറ്റിൽ മർസെൽ സാബിസ്റ്റർ ഓസ്ട്രിയക്ക് വേണ്ടി സ്‌കോർ ചെയ്തു. അഞ്ച് മിനിട്ടിന് ശേഷം അൾജീരിയയുടെ സൂപ്പർ താരം റിയാദ് മെഹ്‌റസിലൂടെ അൾജീരിയ വീണ്ടും സമനിലപിടിച്ചു.
കളി സമനിലയിൽ പിരിഞ്ഞുവെന്ന് തോന്നിച്ചപ്പോൾ റിയാദ് മെഹ്റസ് എക്സ്ട്രാ ടൈമിൽ ടീമിനെ മുന്നിലെത്തിച്ചു. എന്നാൽ ജയം സ്വന്തമാക്കിയ അൾജീരിയയുടെ സന്തോഷത്തിന് സെക്കന്റുകൾ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. ബോക്സിനുള്ളിൽ നിന്നുള്ള മികച്ച ഹെഡറിലൂടെ ഓസ്ട്രിയക്ക് വേണ്ടി സാസ കലാഡ്സിച് സമനില ഗോൾ നേടി. അത്യന്തം ആവേശകരമായ മത്സരത്തിലൂടെ ഇരു ടീമുകളും തങ്ങളുടെ നോക്കൗട്ട് പ്രവേശനം കൂടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രിയക്ക് സ്പെയിനും, അൾജീരിയക്ക് സ്വിറ്റ്സർലാൻഡുമാണ് നോക്കൗട്ടിൽ എതിരാളികൾ. അതേസമയം മൂന്ന് കളികളിൽ കേവലം 3 സമനില മാത്രം നേടിയ ഇറാൻ ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താവുകയും ചെയ്‌തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!