അഫ്ഗാനിസ്ഥാന്‍ വനിതാ ഫുട്ബോള്‍ ടീം രാജ്യം വിട്ടു

By Web TeamFirst Published Aug 24, 2021, 8:14 PM IST
Highlights

കളിക്കാര്‍ സുരക്ഷിതരായി രാജ്യം വിട്ടതോടെ നിര്‍ണായക വിജയം നേടിയതായി ഖാലിദ പോപല്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ശരിക്കും സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. എന്നാല്‍ ഇന്ന് നിര്‍ണായക വിജയം നേടാനായെന്നും ഖാലിദ പറഞ്ഞു.

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ രാജ്യം വിട്ടു. വനിതാ ടീം അംഗങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെ 75 പേരടങ്ങുന്ന സംഘമാണ് രക്ഷാദൗത്യത്തിനെത്തിയ ഓസ്ട്രേലിയന്‍ വിമാനത്തില്‍ രാജ്യം വിട്ടത്. താലിബാന്‍ ഭരണമേറ്റെടുത്തതിന് പിന്നാലെ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങളെ രാജ്യം വിടാന്‍ സഹായിച്ചതിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട് ഗ്ലോബല്‍ ഫുട്ബോള്‍ പ്ലേയേഴ്സ് യൂണിയന്‍ നന്ദി അറിയിച്ചു.

2007ലാണ് അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോള്‍ ടീം നിലവില്‍ വന്നത്. എന്നാലല്‍ യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറുകയും താലിബാന്‍ ഭരണം പിടിക്കുകയും ചെയ്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ വനിതാ ഫു്ടബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഖാലിദ പോപല്‍ താലിബാനില്‍ നിന്ന് പ്രതികാര നടപടിയുണ്ടാവുമെന്ന ആശങ്ക പങ്കുവെച്ചതിനൊപ്പം സുരക്ഷ മുന്‍നിര്‍ത്തി കളിക്കാരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിര്‍ജ്ജീവമാക്കാനും വിവരങ്ങള്‍ മായ്ച്ചു കളയാനും നിര്‍ദേശം നല്‍കിയിരുന്നു.

കളിക്കാര്‍ സുരക്ഷിതരായി രാജ്യം വിട്ടതോടെ നിര്‍ണായക വിജയം നേടിയതായി ഖാലിദ പോപല്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ശരിക്കും സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. എന്നാല്‍ ഇന്ന് നിര്‍ണായക വിജയം നേടാനായെന്നും ഖാലിദ പറഞ്ഞു.

ആശങ്കകള്‍ക്കിടയിലും ധൈര്യത്തോടെയിരുന്ന വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ക്ക് വിദേശത്ത് മികച്ചൊരു ഭാവി ഉണ്ടാവട്ടെയെന്നും പോപല്‍ പറഞ്ഞു. അഫ്ഗാന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ജൂനിയര്‍ ടീമുകളുടെ പരിശീലകയുമായിരുന്ന പോപല്‍ താലിബാന്‍ ഭീഷണിയെത്തുടര്‍ന്ന് 2016ല്‍ ഡെന്‍മാര്‍ക്കില്‍ അഭയം തേടിയിരുന്നു.

click me!