
ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് 2-1 എന്ന സ്‌കോറിന് തോറ്റ് പുറത്തായ ബ്രസീലിന്റെ പരാജയത്തിന് പിന്നിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ് പതിനാലാം മിനിറ്റില്‍ ബ്രൂണോ ഗ്വിമറസ് നഷ്ടപ്പെടുത്തിയ ആ പെനാല്‍റ്റി. പെനാല്‍റ്റി എടുക്കാന്‍ വിനീഷ്യസ് ജൂനിയര്‍ പോലുള്ള പരിചയസമ്പന്നരായ താരങ്ങള്‍ ഗ്രൗണ്ടിലുണ്ടായിട്ടും എന്തുകൊണ്ട് ഗ്വിമറസിനെ തിരഞ്ഞെടുത്തു എന്നതിന് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി മറുപടിയുമായി രംഗത്തെത്തി.
ടീമിലെ പെനാല്‍റ്റി എടുക്കുന്നവര്‍ക്കായി മുന്‍കൂട്ടി തീരുമാനിച്ച ഒരു പട്ടികയുണ്ടെന്ന് ആന്‍സലോട്ടി വ്യക്തമാക്കി. നെയ്മറാണ് ബ്രസീലിന്റെ ഒന്നാം നമ്പര്‍ പെനാല്‍റ്റി ടേക്കര്‍, റാഫിഞ്ഞയാണ് രണ്ടാമന്‍. എന്നാല്‍ പെനാല്‍റ്റി ലഭിച്ച സമയത്ത് ഇവര്‍ രണ്ടുപേരും ഗ്രൗണ്ടിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ തൊട്ടടുത്ത പേര് ബ്രൂണോ ഗ്വിമറസിന്റേതായിരുന്നു എന്ന് ആന്‍സലോട്ടി വിശദീകരിച്ചു. 'പെനാല്‍റ്റി ലഭിച്ച സമയത്ത് നെയ്മറും റാഫിഞ്ഞയും മൈതാനത്ത് ഇല്ലായിരുന്നു. അതുകൊണ്ടാണ് ആ ഉത്തരവാദിത്തം ബ്രൂണോ ഏറ്റെടുത്തത്.' ആന്‍സലോട്ടി പറഞ്ഞു.
പരിശീലന സമയത്ത് ഗ്വിമറസ് പെനാല്‍റ്റികളില്‍ നല്ല ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നും, അതിനാല്‍ തന്നെ അവനില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും ആന്‍സലോട്ടി കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോളില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം, ചിലപ്പോള്‍ ഗോളാകും, ചിലപ്പോള്‍ ഗോള്‍കീപ്പര്‍ അത്ഭുതകരമായി തടയുമെന്നും അദ്ദേഹം പറഞ്ഞു.
റയല്‍ മാഡ്രിഡിനായി പെനാല്‍റ്റികള്‍ എടുത്ത് പരിചയമുള്ള വിനീഷ്യസ് ജൂനിയര്‍ ഗ്രൗണ്ടിലുണ്ടായിരുന്നിട്ടും ഗ്വിമറസിനെ തെരഞ്ഞെടുത്തത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കോച്ചിന്റെ മുന്‍കൂട്ടി നിശ്ചയിച്ച ലിസ്റ്റ് പ്രകാരമാണ് കാര്യങ്ങള്‍ നീങ്ങിയതെന്ന് ഇതോടെ വ്യക്തമായി.
സ്റ്റട്ടറിങ് റണ്‍-അപ്പിനൊടുവില്‍ ഗ്വിമയസ് പന്ത് വലതുമൂലയിലേക്ക് ലക്ഷ്യം വെച്ചെങ്കിലും, നോര്‍വേ ഗോള്‍കീപ്പര്‍ ഒര്‍ജന്‍ നൈലാന്‍ഡ് അസാമാന്യമായ ഒരു സേവിലൂടെ ബ്രസീലിനെ തടഞ്ഞു. ഈ സേവ് നോര്‍വേയുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുകയും, തുടര്‍ന്ന് രണ്ടാം പകുതിയില്‍ എര്‍ലിങ് ഹാളണ്ടിന്റെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ കീഴടങ്ങുകയും ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷം നെയ്മര്‍ മടങ്ങിയെത്തിയ ശേഷം ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചെങ്കിലും, അത് ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാന്‍ പര്യാപ്തമായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!