ലിയോണല്‍ മെസിയും അര്‍ജന്റീനയും തിരിച്ചുവരവ് ആഘോഷിച്ച രാത്രി; ഡെന്‍മാര്‍ക്കിന്റെ കാര്യമാണ് കഷ്ടം

By Vandana PRFirst Published Nov 27, 2022, 3:59 PM IST
Highlights

ഡെന്‍മാര്‍ക്കുമായുള്ള ആദ്യമത്സരം സമനിലയിലായിരുന്നു. ഡെന്‍മാര്‍ക്കിന്റെ കാര്യവും കഷ്ടമാണ്. നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് രണ്ടിനെതിരെ ഒരു ഗോളിന് തോല്‍പിച്ചു. അങ്ങനെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ആദ്യടീമുമായി. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ചെങ്ക്ിലും ആദ്യപകുതിയില്‍ ഗോള്‍ വീഴ്ത്താന്‍ ചാമ്പ്യന്‍മാര്‍ക്ക് കഴിഞ്ഞില്ല.

ആദ്യമത്സരത്തിലെ തോല്‍വിക്ക് ശേഷം മത്സരത്തില്‍ തിരിച്ചെത്തിയ ടീമുകളുടെ വീര്യമായിരുന്നു പ്രാഥമികറൗണ്ട് മത്സരങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ആദ്യദിനത്തെ സവിശേഷമാക്കിയത്. ഒന്നിന് എതിരെ നാലു ഗോളിന് ഫ്രാന്‍സിനോട് തോറ്റ ഓസ്‌ട്രേലിയ രണ്ടാംമത്സരത്തില്‍ ടുനീഷ്യക്കെതിരെ തുടക്കം മുതല്‍ തന്നെ ഉണര്‍ന്ന് ആക്രമിച്ച് കളിച്ചു. ഇരുപത്തിമൂന്നാംമിനിറ്റില്‍ മിച്ചല്‍ തോമസ് ഡ്യൂക്ക് ഒന്നാന്തരം ഹെഡറിലൂടെ കങ്കാരുപ്പടയെ മുന്നിലെത്തിച്ചു. പിന്നെ പ്രതിരോധത്തിലൂന്നിയായി കളി. പിന്നില്‍ നിന്ന് മുന്നിലേക്കെത്താന്‍ ടുണീഷ്യ ഉഷാറായി കളിച്ചു. ഓസ്‌ട്രേലിയ തീര്‍ത്ത പ്രതിരോധത്തിന് മുന്നില്‍ അവരുടെ പല അവസരങ്ങളും തട്ടിത്തെറിച്ചു. ആഫ്രിക്കന്‍ യോഗ്യതാമത്സരങ്ങളില്‍ ഗ്രൂപ്പ് ജേതാക്കളായി എത്തിയ ടുനീഷ്യയുടെ മുന്നോട്ടുള്ള പോക്ക് ബുദ്ധിമുട്ടാണ്. 

ഡെന്‍മാര്‍ക്കുമായുള്ള ആദ്യമത്സരം സമനിലയിലായിരുന്നു. ഡെന്‍മാര്‍ക്കിന്റെ കാര്യവും കഷ്ടമാണ്. നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് രണ്ടിനെതിരെ ഒരു ഗോളിന് തോല്‍പിച്ചു. അങ്ങനെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ആദ്യടീമുമായി. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ചെങ്ക്ിലും ആദ്യപകുതിയില്‍ ഗോള്‍ വീഴ്ത്താന്‍ ചാമ്പ്യന്‍മാര്‍ക്ക് കഴിഞ്ഞില്ല. ഷിറൂദിന്റെയും ഗ്രീസ്മാന്റെയും വരാനെയുടെയുമെല്ലാം നീക്കങ്ങള്‍ ലക്ഷ്യത്തിലെത്തിയില്ല. ഇരുപത്തിരണ്ടാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് ഗോളി കാസ്പര്‍ ഷ്‌മൈക്കലിന്റെ ഒന്നാന്തരം സേവ്. ഗ്രീസ്മാന്റെ ഫ്രീകിക്ക്, ഡെബംലെയുടെ പാസ്, അഡ്രിയന്‍ റാബിയറ്റിന്റെ ഹെഡര്‍. അതൊരു ഉഗ്രന്‍ വരവായിരുന്നു, അതിലും ഉഗ്രന്‍ സേവായിരുന്നു. എഴുപത്തിയൊമ്പാതാം മിനിറ്റിലും കണ്ടു ഷ്‌മൈക്കലിന്റെ വക ഉഗ്രന്‍ സേവ്. 

ഫ്രാന്‍സിന്റെ നിരന്തരമായ ശ്രമങ്ങള്‍ ആദ്യം ലക്ഷ്യം കണ്ടത് അറുപത്തിയൊന്നാം മിനിറ്റില്‍, എംബപ്പെയുടെ വക. ഏഴാംമിനിറ്റില്‍ ഡെന്‍മാര്‍ക്കിന്റെ വക മറുപടി. ആന്ദ്രെയൊസ് ക്രിസ്റ്റന്‍സെന്റെ വക ഉഗ്രന്‍ ഹെഡര്‍. പിന്നെയും എംബപ്പെയുടെ ഗോളെത്തി. ഗ്രീസ്മാന്റെ ക്രോസ് പിടിച്ചെടുത്ത് ടീമിന് വിജയഗോള്‍. അര്‍ജന്റീനക്ക് എതിരെ നേടിയ ചരിത്രവിജയത്തിന്റെ ആഘോഷവും ആത്മവി്ശ്വാസവുമായി എത്തിയ സൗദി അറേബ്യ പോളണ്ടിനെയും വിറപ്പിച്ചു. നായകന്‍ ലെവന്‍ഡോവ്‌സ്‌കിയുടെ അസിസ്റ്റില്‍ പിയോറ്റര്‍ സെലിന്‍സ്‌കി ഗോളടിച്ചതോടെ പോലണ്ട് ഉഷാറായി. നാല്‍പത്തിനാലാം മിനിറ്റില്‍ സൗദിക്ക് സമനിലക്ക് അവസരം. അല്‍ ഷെഹ്രിയെ ക്രിസ്റ്റ്യന്‍ ബെയ്‌ലിറക് ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി. അല്‍ദാവ് രിയുടെ ഷോട്ട് പക്ഷേ സെസ്‌നി തടുത്തിട്ടു. റീബൗണ്ടിലെ അല്‍ ബ്രെയ്കിന്റെ ഷോട്ടും സെസ്‌നി തട്ടിമാറ്റി. തീര്‍ന്നില്ല, രണ്ടാംപകുതിയിലും ഉണ്ടായി സെസ്‌നിയുടെ വക സേവ്. 

അല്‍ ദാവ്‌സരിയുടെ ഉഗ്രന്‍ ഷോട്ടാണ് അന്പത്തിയാറാം മിനിറ്റില്‍ സെസ്‌നി രക്ഷപ്പെടുത്തിയത്. തങ്ങളുടെ ഗോള്‍കീപ്പറോട് പോളണ്ട് കടപ്പെട്ടിരിക്കുന്നു. സൗദിയുടെ മറ്റ് നിരവധി അവസരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ടും പാഴായി. എണ്‍പത്തിയ1ന്നാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കി തന്നെ പിന്തുടരുന്ന നിര്‍ഭാഗ്യത്തിന്റെ നിയന്ത്രണരേഖ മറികടന്നു. ലോകകപ്പ് ഫുട്‌ബോളിലെ തന്റെ ആദ്യ ഗോളടിച്ചു. ടീമിന്റെ ജയം ഉറപ്പാക്കി. നാലുപോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തി രണ്ടാംറൗണ്ട് സാധ്യതകളും ഉഷാറാക്കി. ലോകം ആകാംക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു അവസാനത്തേത്. മെക്‌സിക്കോയെ നേരിടാനെത്തുന്ന അര്‍ജന്റീന അതൊരു ജീവന്‍മരണ പോരാട്ടം തന്നെയായിരുന്നു. പക്ഷേ അത്തരമൊരു ആവേശം മൈതാനത്ത് കണ്ടില്ലെന്ന നിരാശയാണ് ആരാധകര്‍ക്ക്. ആദ്യപകുതി വിരസം. രണ്ട് ടീമും കളിച്ചു, പക്ഷേ പകിട്ടില്ലായിരുന്നു. ഏറ്റവും നല്ല കാഴ്ച ഒരു സേവായിരുന്നു. 44ാം മിനിറ്റില്‍. അലെക്‌സിസ് വേഗയുടെ ഫ്രീകിക്ക് അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ് പിടിച്ചെടുത്തത് തകര്‍ത്തു. 

രണ്ടാംപകുതിയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഏയ്ഞ്ചല്‍ ഡി മരിയയുടെ പാസില്‍ നിന്ന് 25 വാര അകലെ നിന്ന് ലിയോണല്‍ മെസ്സിയെടുത്ത ഷോട്ട് നേരേ പോസ്റ്റില്‍. ആരാധകര്‍ക്ക് ജീവശ്വാസം വീണു. നിരൂപകര്‍ ഒന്നുകൂടി ഉറക്കെ പറഞ്ഞു, ഇയാളൊരു പ്രതിഭയാണെന്ന്. രണ്ടാംഗോളും സുന്ദരം. ഇത്തവണ ഗോളിന് വഴിവെക്കാനായിരുന്നു മെസ്സിയുടെ നിയോഗം. നായകനില്‍ നിന്ന് പാസ് കിട്ടിയ എന്‍സോ ഫെര്‍ണാണ്ടസ് തകര്‍പ്പൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. അര്‍ജന്റീനക്ക് 2-0ന്റെ വിജയം. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ആശ്വാസം. പക്ഷേ സമനിലയില്‍ പിടിക്കുക എന്ന ലക്ഷ്യവുമായിട്ടിറങ്ങിയ മെക്‌സിക്കോക്ക് എതിരെ ടീം ഉണര്‍ന്ന് കളിച്ചോ, തന്ത്രങ്ങള്‍ ശരിയായിരുന്നോ, ആത്മവീര്യത്തിന് ഒരുഷാറ് കുറവുണ്ടോ, മധ്യനിരയിലെ ആസൂത്രണം പാളുന്നുണ്ടോ, കണക്കിലെ കളികളില്‍ മനസ്സര്‍പ്പിച്ചാണോ അര്‍ജന്റീനയെ പോലെയാരു ടീം രണ്ടാം റൗണ്ടിലെത്തേണ്ടത്. നേര്‍ക്കുനേര്‍ ഫ്രാന്‍സ് വന്നാല്‍ നേരിടാന്‍ ഇക്കളിയൊക്കെ മതിയോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പക്ഷേ അവരുടെ മനസ്സിലുണ്ട്. നോക്കാം, മെസ്സിയും കൂട്ടരും സ്‌കലോനിയും ഒക്കെ എന്തുമാറ്റം കൊണ്ടുവരുമെന്ന്.

ലെവന്‍ഡോവ്‌സ്‌കി ആദ്യ ലോകകപ്പ് ഗോള്‍ നേടി. കാസ്പര്‍ ഷ്‌മൈക്കലും എമിലിയാനോ മാര്‍ട്ടിനെസും സെസ്‌നിയും നടത്തിയ ഒന്നാന്തരം സേവുകള്‍. എംബപ്പെയുടെ വക രണ്ട് ഗോള്‍. മെസ്സിയുടെ മാജിക് സ്പര്‍ശമുള്ള ഗോള്‍, എന്‍സോയുടെ ഉഗ്രന്‍ ഗോള്‍. പന്ത് വലക്കകത്ത് എത്തിച്ചവരും പന്ത് വലക്കകത്താകാതെ രക്ഷിച്ചവരും തിളങ്ങിയ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ നിരവധി. പക്ഷേ എക്‌സ്ട്രാപോയിന്റ് കിട്ടി താരമാകുന്നത് ഇവരാരുമല്ല.  പറന്നുകളിച്ച് ടീമിന് ഗോളടിക്കാന്‍ പാകത്തില്‍ പന്തെത്തിച്ച് കളിയുടെ ഹൃദയവും തലച്ചോറുമാകുന്നത് മധ്യനിരയിലെ മിടുക്കന്‍മാരാണ്. അങ്ങനെ ഒരാള്‍ക്കാണ് ഇന്നത്തെ കുതിരപ്പവന്‍. വേറെയാര്‍ക്കുമല്ല, ഫ്രാന്‍സിന്റെ ഗ്രീസ്മാന്‍. എ റിയല്‍ പ്ലേ മേക്കര്‍.

click me!