
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് ഫൈനലിന് പിന്നാലെ ഉയർന്ന വൻ വിവാദങ്ങളിലും അർജന്‍റീനയെ ഭാവി ലോകകപ്പുകളിൽ നിന്ന് വിലക്കണമെന്ന ഓൺലൈൻ ക്യാംപെയിനിലും രൂക്ഷ പ്രതികരണവുമായി അർജന്‍റീന പ്രസിഡന്റ് ഹാവിയർ മിലി. ദേശീയ ടീമിനെ ശക്തമായി പിന്തുണച്ച മിലി, വിമർശകർക്ക് ഇൻസ്റ്റഗ്രാമിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നൽകിയത്. ലോകകപ്പ് ഫൈനലിൽ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളിലാണ് അർജന്‍റീനയെ തകർത്ത് സ്പെയിൻ ചാമ്പ്യന്മാരായത്. ഫൈനൽ മത്സരത്തിൽ ഒരു ഷോട്ട് പോലും ഓൺ ടാർഗറ്റിലേക്ക് ഉതിർക്കാൻ അർജന്‍റീനയ്ക്ക് കഴിഞ്ഞിരുന്നില്ല. കൂടാതെ, മത്സരത്തിലുടനീളം അർജന്‍റീനിയൻ താരങ്ങൾ പുലർത്തിയ മോശം പെരുമാറ്റവും വൻ വിമർശനങ്ങൾക്കിടയാക്കി.
ഇതിന് പിന്നാലെയാണ് അർജന്‍റീനയെ ഭാവി ലോകകപ്പുകളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് 'അർജന്‍റീന ഔട്ട്' എന്ന പേരിൽ ലോകവ്യാപകമായി ഓൺലൈൻ ഹർജി ആരംഭിച്ചത്. 170-ലേറെ രാജ്യങ്ങളിൽ നിന്നായി 2.33 കോടിയിലധികം പേരാണ് ഇതുവരെ പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്. ഹർജിക്കെതിരെ കടുത്ത ഭാഷയിലാണ് മിലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
നിങ്ങൾക്ക് ശത്രുക്കളുണ്ടോ?, എങ്കിൽ അതിനർത്ഥം നിങ്ങൾ എന്നോ ഏതോ കാര്യത്തെ സംരക്ഷിച്ചു എന്നാണ്. ഞങ്ങൾ അർജന്‍റീനയെ സംരക്ഷിക്കുന്നു. അർജന്‍റീനയുടെ കുഴപ്പം എന്തെന്നാൽ ഞങ്ങൾ എപ്പോഴും വേറിട്ടുനിൽക്കും എന്നതാണ്. ഞങ്ങളെ ആർക്കും അവഗണിക്കാൻ കഴിയില്ല. ആളുകൾക്ക് ഞങ്ങളോട് അസൂയയാണ്, കാരണം ഞങ്ങൾ എല്ലാ കാര്യത്തിലും മികച്ചവരാണ്-മിലി കുറിച്ചു.
അതേസമയം, ഫൈനലിലെ ഗൂഢാലോചനാ തിയറികളെല്ലാം തള്ളി അർജന്‍റീനിയൻ മധ്യനിര താരം ലിയാൻഡ്രോ പാരഡെസ് രംഗത്തെത്തി. ഫൈനലിന് ശേഷം സ്പാനിഷ് താരങ്ങളായ എറിക് ഗാർഷ്യ, ഗാവി എന്നിവരുമായി ഏറ്റുമുട്ടിയ പാറെഡെസ് വൻ വിവാദത്തിലകപ്പെട്ടിരുന്നു. ഫൈനലിൽ സ്പെയിൻ ഞങ്ങളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവർ ലോകകപ്പ് അർഹിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ പ്രൊപ്പഗണ്ടകളിലോ ഗൂഢാലോചനാ തിയറികളിലോ ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നില്ല. കേൾക്കുന്നതെല്ലാം വിശ്വസിച്ചാൽ ഭ്രാന്ത് പിടിക്കും. തുടർച്ചയായ രണ്ട് കോപ്പ അമേരിക്കയും ഒരു ലോകകപ്പും നേടിയ ഞങ്ങളുടെ എട്ടു വർഷത്തെ യാത്ര സമാനതകളില്ലാത്തതാണ്-പാരഡെസ് പറഞ്ഞു. ഫിഫ പ്രസിഡന്‍റായി ഇൻഫാന്‍റിനോയെ വീണ്ടും തെരഞ്ഞെടുക്കാനായി സ്പെയിനിന് അനുകൂലമായി ലോകകപ്പ് സജ്ജമാക്കിയതാണെന്നുമുള്ള രീതിയിൽ പ്രചരിച്ച വാർത്തകളെയും പാരഡെസ് തള്ളി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!