3 തവണ തന്ത്രം മാറ്റിയ ഡച്ചുകാർ; മിസ്റ്റിക് ഡ്രിബ്ലര്‍ സൃഷ്ടിക്കുന്ന അത്ഭുതങ്ങളിൽ വിശ്വസിക്കുന്ന അര്‍ജന്‍റീന

By Hari Kumar CFirst Published Dec 10, 2022, 9:23 PM IST
Highlights

അർജന്‍റീനയുടെ ഈ ലോകകപ്പ് മത്സരങ്ങളിലെല്ലാം മെസിക്ക് പന്തെത്തിക്കുകയും അയാളുടെ ഇന്ദ്രജാലങ്ങളിൽ വിശ്വസിക്കുക എന്നുമാണ് അവരുടെ ഫിലോസഫി എന്ന് തോന്നും. അതിനെ അർത്ഥവത്താക്കുന്ന പോലെ മെസിയിലൂടെ ആയിരുന്നു ഇന്നലെയും അർജന്‍റീനയുടെ ഗെയിംപ്ലാൻ.

അർജന്‍റീനിയന്‍ ഫുട്ബോളിലേ ഗാംബേറ്റ സ്വതം, അവരുടെ മിസ്റ്റിക്  ഡ്രിബ്ലര്‍ ശൂന്യതയിൽ നിന്ന് സൃഷ്ടിക്കുന്ന അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ട്.  അർജന്‍റീനയുടെ ഈ ലോകകപ്പ് മത്സരങ്ങളിലെല്ലാം മെസിക്ക് പന്തെത്തിക്കുകയും അയാളുടെ ഇന്ദ്രജാലങ്ങളിൽ വിശ്വസിക്കുക എന്നുമാണ് അവരുടെ ഫിലോസഫി എന്ന് തോന്നും. അതിനെ അർത്ഥവത്താക്കുന്ന പോലെ മെസിയിലൂടെ ആയിരുന്നു ഇന്നലെയും അർജന്‍റീനയുടെ ഗെയിംപ്ലാൻ.

മധ്യവരയ്ക്കടുത്ത് പന്ത് വാങ്ങി, മൂന്ന് ഡച്ച് പ്രതിരോധഭടന്മാർക്കിടയിലൂടെ അയാളുടെ ഒരു കുതിപ്പുണ്ട്. അതിനൊടുവിൽ, അയാളിൽ പതഞ്ഞു പൊങ്ങുന്ന അസാമാന്യ പ്രതിഭയുടെ ശൂന്യതയിൽ നിന്നുമുള്ള സാക്ഷ്യപ്പെടുത്തലായിരുന്നു മോളിനക്ക് മറിച്ച് നൽകിയ പന്ത്. അയാളുടെ അസാധ്യവിഷനിലൂടെയാണ് ആദ്യ ഗോളിന്‍റെ വരവ്. പിന്നീട് അക്കുനയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ അർജന്‍റീന 2-0 ന് ലീഡ് ചെയുന്നു.

ആദ്യപകുതിയിൽ കൂടുതൽ ഇന്‍റന്‍റ് കാട്ടിയത് 5-3-2 ൽ ഇറങ്ങിയ അർജന്‍റീനയായിരുന്നു. മിഡ്ഡിലൂടെയും വശങ്ങളിലൂടെയും അവർ അധ്വാനിച്ചു കളിച്ചു. മെസിയിലൂടെയുള്ള ഗെയിം പ്ലാൻ ആണെങ്കിലും മറ്റു അര്‍ജന്‍റീനിയന്‍ ടീമിനേ അപേക്ഷിച്ചുള്ള പ്രത്യേകത താരതമെന്യയുള്ള ഡിഫെൻസിവ് ഭദ്രതയാണ്. 

അറ്റാക്കിലും ഡിഫെൻസിലും ഒരുപോലെ ആളെ കിട്ടുന്ന  3-5-2 ഫോർമേഷനായിരുന്നു ലൂയി വാൻ ഗാളിന്‍റെ ഡച്ച് പറക്കും പട. അർജന്‍റീനിയന്‍ അക്രമങ്ങൾക്കിടയിലും അവർ വേഗതയാർന്ന മുന്നേറ്റങ്ങൾ നടത്തി. മൈതാനത്ത് എവിടെയും ഡച്ചുകാർ അവരുടെ റഫ് ആൻഡ് ടഫ് പ്രെസ്സിംഗിലൂടെ കളിയിൽ ഇടപെടാൻ ശ്രമിച്ചു. അർജന്‍റീയനൻ മേധാവിത്തത്തിനിടയിലും കളി അവർക്ക് അത്ര സുഗമമായിരുന്നില്ല എന്ന് സാരം. 'ന്യുറംബെർഗിലെ യുദ്ധത്തെ' കടത്തിവെട്ടി 18 കാർഡുകൾ കണ്ട മത്സരം അവസാനം വരെയും നാടകീയമായിരുന്നു. ഡച്ചുകാർക്ക് മുന്നേറ്റനിരയിൽ സ്വതന്ത്രനായുള്ള ആളെ കിട്ടിയില്ലാ എന്നത് കൊണ്ട് തന്നെ രണ്ടാം പകുതിയിൽ വാൻ ഗാള്‍ മാറ്റങ്ങൾ വരുത്തും എന്നുറപ്പായിരുന്നു.

രണ്ടാം പകുതിയിലും അർജന്‍റീനിയൻ മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഡച്ചുകാർ പൊരുതാൻ തീരുമാനിച്ചു തന്നെയായിരുന്നു. മൂന്നു തവണ സ്ട്രാറ്റജി മാറ്റിയിട്ടാണ് അവര്‍ അർജന്‍റീനയുടെ രണ്ടാം പകുതിയേ നേരിട്ടത്.  കളിയുടെ അവസാന നിമിഷങ്ങളിലും വാൻ ഗാളിന് പ്ലാൻ ബി ഉണ്ടായിരുന്നു. ഉയരമുള്ള, കരുത്തുള്ള മുന്നേറ്റക്കാരെ അഴിച്ചുവിടുകയും, ഫൈനൽ തേർഡിലേക്ക്, നീളമുള്ള ടാർഗറ്റ് മാൻ ലക്ഷ്യമാക്കി ലോങ്ങ്‌ ആൻഡ് ഹൈ ബോൾ നിരന്തരം കൊടുക്കുകയും ചെയ്തതോടെയാണ് 82-ാം മിനുട്ടിൽ ആദ്യ ഡച്ച് ഗോൾ വരുന്നത്. കളി അവിടെ തീരേണ്ടതായിരുന്നു. ബ്രസീലിന് സംഭവിച്ചത് പോലെ ചെറിയ അലസതക്കുള്ള മറുപടി ആയിരുന്നു വിസിലിനു തൊട്ട് മുൻപുള്ള യൂറോപ്യൻമാരുടെ രണ്ടാം ഗോൾ. 

click me!