Latest Videos

മോഡ്രിച്ചിനെ അര്‍ജന്റീന സൂക്ഷിക്കണം! അപ്പോള്‍ പെരിസിച്ച്? 33കാരനെ മെസിപ്പട പേടിക്കണം!

By Web TeamFirst Published Dec 13, 2022, 1:31 PM IST
Highlights

കാല്‍പന്തില്‍ മാത്രമല്ല ബീച്ച് വോളിയിലും രാജ്യത്തിനായി ഇറങ്ങിയിട്ടുണ്ട് പെരിസിച്ച്. 2017ലായിരുന്നു സംഭവം. ലോക ബീച്ച് വോളി ടൂറിലായിരുന്നു നിക്കാസ് ഡെല്ലോര്‍ക്കൊപ്പം ഇറങ്ങിയത്.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന സെമി ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ചായിരിക്കും. ക്രൊയേഷ്യയുടെ എക്കാലത്തേയും ഗോള്‍ വേട്ടക്കാരില്‍ മൂന്നാമന്‍. പ്രധാന ടൂര്‍ണമെന്റുകളിലെ ടോപ് സ്‌കോറര്‍ കൂടിയാണ് പെരിസിച്ച്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ഗോള്‍ നേടിയ നാലാമത്തെ താരം. ക്രൊയേഷ്യന്‍ ഫുട്ബാളിന്റെ മുഖങ്ങളിലൊന്നാണ് ഇവാന്‍ പെരിസിച്ചെന്ന മുപ്പത്തിമൂന്നുകാരന്‍. 

കാല്‍പന്തില്‍ മാത്രമല്ല ബീച്ച് വോളിയിലും രാജ്യത്തിനായി ഇറങ്ങിയിട്ടുണ്ട് പെരിസിച്ച്. 2017ലായിരുന്നു സംഭവം. ലോക ബീച്ച് വോളി ടൂറിലായിരുന്നു നിക്കാസ് ഡെല്ലോര്‍ക്കൊപ്പം ഇറങ്ങിയത്. കരുത്തരായ ബ്രസീലിനോട് ആദ്യ റൌണ്ടില്‍ തന്നെ തോറ്റ് പുറത്തായി. എങ്കിലും പെരിസിച്ചിന്റെ മിന്നും പ്രകടനം കയ്യടി നേടി. പത്ത് വയസുമുതല്‍ ബീച്ച് വോളി കളിക്കുന്നുണ്ട്. വലിയൊരു ആഗ്രഹമാണ് നിറവേറിയത് എന്നായിരുന്നു പെരിസിച്ച് മത്സരശേഷം പറഞ്ഞത്.

രാത്രി 12.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ സൗദിയോട് തോറ്റ ശേഷം മികച്ച ഫോമിലുള്ള അര്‍ജന്റീന ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്‌സിനെ മറികടന്നാണ് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ കാനഡയെ മാത്രം തോല്‍പ്പിച്ച് മൊറോക്കോയോടും ബെല്‍ജിയത്തോടയും സമനില പാലിച്ച് നോക്കൗട്ടിലേക്ക് മുന്നേറിയ ക്രൊയേഷ്യ ജപ്പാനെയും ബ്രസീലിനെയും തകര്‍ത്താണ് സെമി ഉറപ്പിച്ചത്.

ഇരു ടീമും മുഖാമുഖം വരുമ്പോള്‍ പരിശീലകരുടെ തന്ത്രങ്ങളുടെ ഏറ്റുമുട്ടലിന് കൂടിയാവും ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ക്രൊയേഷ്യയെ മറികടക്കാന്‍ വ്യത്യസ്ത തന്ത്രങ്ങളാണ് അര്‍ജന്റീന പരിശീലകന്‍ സ്‌കലോണി അണിയറിയില്‍ ഒരുക്കുന്നത്. ബ്രസീലിനെ വീഴ്ത്തിയെത്തുന്ന ക്രൊയേഷ്യക്കെതിരെ സെമി ഫൈനലില്‍ വിജയിക്കാന്‍ പഴുതുകളടച്ച തന്ത്രങ്ങളാണ് ല്‍ സ്‌കലോണിയൊരുക്കുന്നത്. ക്രൊയേഷ്യയുടെ മിന്നലാക്രമണങ്ങള്‍ തടയാന്‍ പരിശീലനത്തിനിടെ സ്‌കലോണി പരീക്ഷിച്ചത് മൂന്ന് ഫോര്‍മേഷന്‍.

ബ്രസീലിന്റെ പുതിയ കോച്ച്: സീനിയര്‍ താരങ്ങള്‍ക്ക് ബ്രസീലിയന്‍ പരിശീലകന്‍ വേണം; അഭ്യൂഹങ്ങള്‍ തള്ളി അധികൃതര്‍

click me!